തിരുവനന്തപുരം : കേരള സർക്കാരിന്റെ ബജറ്റിൽ വിദ്യാഭ്യാസ മേഖലയോട് കടുത്ത അവഗണനയാണ് ഉള്ളതെന്ന് എബിവിപി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി കാതലായ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ബജറ്റിൽ ഇല്ലെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വര പ്രസാദ് വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ തവണ 816 കോടി അനുവദിച്ച സ്ഥാനത്ത് ഇന്ന് 456 കോടിയും ഡിജിറ്റൽ സർവ്വകലാശാലയുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങളും മാത്രമാണ് നടത്തിയതെന്നും ഈശ്വര പ്രസാദ് അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാർ 2016-ന് ശേഷം കുട്ടികൾക്കുള്ള ഉച്ചകഞ്ഞിക്ക് വേണ്ടിയുള്ള തുകയിൽ പോലും യാതൊരു വർദ്ധനവും നടത്തിയിട്ടില്ല. 2016-ൽ ഒരു വിദ്യാർത്ഥിക്ക് കണക്കാക്കിയിരുന്ന തുക തന്നെയാണ് ഇപ്പോഴും നൽകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സ്കൂൾ ഹെഡ്മാസ്റ്റർമാർ കടം വാങ്ങി കഞ്ഞി കൊടുക്കേണ്ട സാഹചര്യം ഉണ്ടായതോടെ കോടതി ഇടപെട്ടപ്പോഴാണ് സർക്കാർ പണം അനുവദിച്ച് തുടങ്ങിയത്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ കാര്യത്തിൽ ആണെങ്കിൽ കേവലം പൊള്ളായായ പ്രഖ്യാപങ്ങൾ മാത്രമായിരുന്നു ഇത്തവണ ബജറ്റിൽ ഉൾപെടുത്തിയത് എന്നും എബിവിപി കുറ്റപ്പെടുത്തി.
ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് വലിയ വിലയുള്ള കണ്ണട വാങ്ങിയത് മുതൽ മന്ത്രിമാരുടെ ധൂർത്തിനെല്ലാം ഇഷ്ടം പോലെ പൈസ ചിലവാക്കുന്ന സർക്കാർ സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിതരണത്തിൽ പോലും അലംഭാവമാണ് കാണിക്കുന്നത്. LSS, USS , Egrantz , അയ്യങ്കാളി സ്കോളർഷിപ് തുടങ്ങിയ സഹായങ്ങൾ മുടങ്ങിയ സാഹചര്യമാണ് നിലവിലുള്ളത്. ഇത് മൂലം എസ്, എസ്ടി വിദ്യാർത്ഥികൾ വരെ പഠനം നിർത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഗോത്രസാരഥി – വിദ്യാവാഹിനി പോലുള്ള പദ്ധതികൾ സാമ്പത്തിക ഞെരുക്കം മൂലം മുടങ്ങിയിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത് എന്നും എബിവിപി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
Discussion about this post