തിരുവന്തപുരം: സംസ്ഥാനബജറ്റിനെ വിമർശിച്ച് തെരുവിൽ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി. ക്ഷേമപൈൻഷൻ 2000 രൂപയെങ്കിലും ആക്കണമെന്നാണ് മറിയക്കുട്ടിയുടെ ആവശ്യം. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കാൻ സർക്കാർ ഇത്തവണയും ശ്രമിച്ചില്ലെന്ന് മറിയക്കുട്ടി കുറ്റപ്പെടുത്തി. പെൻഷന്റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണ് ഇതെന്നും മറിയക്കുട്ടി കൂട്ടിച്ചേർത്തു.
പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് തെരുവിൽ ഇറങ്ങിയതോടെയാണ് മറിയക്കുട്ടി ശ്രദ്ധേയയാകുന്നത്. മാസങ്ങളായി പെൻഷൻ കുടിശിക ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അവർ തെരുവിൽ ഭിക്ഷ യാചിച്ച് പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ മറിയക്കുട്ടി ഉയർത്തിയിരുന്നു.
ഇപ്പോൾ നൽകുന്ന പെൻഷൻ തുകയായി 1600 രൂപ ഉയർത്തില്ലെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റിൽ പറഞ്ഞത്. കുടിശിക ഇനത്തിൽ കൊടുത്തു തീർക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വർഷം മുതൽ കൊടുത്ത് തീർക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ 62 ലക്ഷം പേർക്കാണ് സാമൂഹിക സുരക്ഷാ പെൻഷൻ നൽകി വരുന്നത്. മാസം 1600 രൂപ വീതം പെൻഷൻ നൽകുന്നതനായി പ്രതിവർഷം സർക്കാരിന് വേണ്ടി വരുന്നത് 9,000 കോടി രൂപയാണ് . ജനുവരിയിലെ പെൻഷൻ കൂടി ചേർത്താൽ ഇപ്പോൾ തന്നെ 5 മാസത്തെ പെൻഷൻ കുടിശികയാണ്. 5 മാസത്തെ കുടിശികയിൽ 2 മാസത്തെ കുടിശിക ഉടൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതുമുണ്ടായില്ല. അതിനുപകരം പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റിൽ പ്രാഖ്യാപിച്ചു. പങ്കാളിത്ത പെൻഷൻ പരിശോധിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Discussion about this post