കേരള സർക്കാരിന്റെ ബജറ്റ് നീതിന്യായ വ്യവസ്ഥയുടെ ചെലവ് വർദ്ധിപ്പിക്കുന്നതാണെന്ന് സംസ്ഥാന ലീഗൽ. അഭിഭാഷകരെയും , സാധാരണക്കാരായ കക്ഷികളെയും അവഗണിക്കുന്നതാണ് ബജറ്റ് നിർദ്ദേശങ്ങളെന്നും ലീഗൽ സെൽ വ്യക്തമാക്കി. ചെക്കു കേസുകൾ, കുടുംബ കോടതി കേസ്സുകൾ എന്നിവയ്ക്ക് കോർട്ട് ഫീസ് ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശം പിൻവലിക്കണമെന്നും ലീഗൽസെൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
സാധാരണക്കാരായ കക്ഷികൾക്ക് കേസ്സ് ഫയൽ ചെയ്യുന്നതിൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് സംസ്ഥാന സർക്കാർ ബജറ്റിലെ പുതിയ തീരുമാനങ്ങൾ. ഇത് മൂലം കോടതിയെ സമീപിക്കാനുള്ള സാധാരണക്കാരുടെ അവകാശം നിഷേധിക്കപ്പെടും. സംസ്ഥാന ബഡ്ജറ്റ് അഭിഭാഷകർക്ക് ഒരു ഗുണവും ചെയ്യുന്നതല്ല എന്നും ലീഗൽ സെൽ വിമർശിച്ചു.
അഭിഭാഷക ക്ഷേമനിധി വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറായില്ല. ജുഡിഷ്യൽ സ്റ്റാമ്പിൻ്റെ നിരക്കു വർദ്ധന ഹർജികൾ ഫയൽ ചെയ്യുന്നത് കുറയ്ക്കുന്നതാണ്. കുടുംബ കോടതികളിൽ സ്വത്തുവകകൾക്ക് ഫാമിലി കോർട്ട് ആക്ട് 7(1)c പ്രകാരം ഉള്ള ഹർജിക്ക് 50 രൂപക്ക് പകരം ഒരു ലക്ഷം രൂപ വരെ 200 രൂപയും, അഞ്ച് ലക്ഷത്തിനു മേൽ വരുന്ന തുകയ്ക്ക് അര ശതമാനവും തുടർന്ന് 5 ലക്ഷത്തിനു മേൽ ഒരു ശതമാനവും കോർട്ട് ഫീ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം സാധാരണക്കാരായ സ്ത്രീകൾക്ക് ഗാർഹിക പീഢനത്തിലും കുടുംബ തർക്കങ്ങളിലും ഇരകൾ ആയവർക്കും മേൽ സർക്കാർ നടത്തുന്ന ദ്രോഹ നടപടിയാണ്.
അതു പോലെ തന്നെ പണം കൊടുത്ത് വഞ്ചിതരാകുന്ന സാധാരണ മനുഷ്യർക്ക് കോടതിയിൽ വരുന്നതിനും ചെക്കു കേസുകൾ നൽകി അത്തരമാളുകൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനും കഴിയാതെ വരുമെന്നും ലീഗൽ സെൽ വ്യക്തമാക്കി.
ക്രിമിനൽ ഹർജിക്ക് ഫീസ് ഈടാക്കുന്നതിനുള്ള നിർദ്ദേശം നീതിരഹിതവും നിയമവിരുദ്ധവുമാണ്. കോർട്ട് ഫീസുകൾ വർദ്ധിപ്പിക്കുമ്പോൾ അഭിഭാഷകരും സംഘടനകളും ആയി ബന്ധപ്പെട്ട് അഭിപ്രായം തേടേണ്ട നടപടി ഉണ്ടായില്ല.
നിരാലംബരായ സ്ത്രീകളുടെ സംരക്ഷണമല്ല മറിച്ച് അവകാശങ്ങൾ ഹനിക്കുന്നതാണ് ഇടത് സർക്കാർ നടപടി. വ്യക്തിഗത ചെക്ക് കേസുകൾക്ക് ഉള്ള ഫീസ് നിർദ്ദേശം ഒഴിവാക്കണം.
കോർട്ട് ഫീ വരുമാനത്തിൻ്റെ അനുപാതകമായ തുക അഭിഭാഷക ക്ഷേമത്തിനായി നൽകണം. ജൂനിയർ അഭിഭാഷകർക്ക് യാതൊരു ഗുണവും ചെയ്യാത്തതാണ് സംസ്ഥാന ബജറ്റ്. അഭിഭാഷക ക്ഷേമനിധി 50 ലക്ഷം ആയി വർദ്ധിപ്പിക്കാൻ ആവശ്യമായ തുക ബഡ്ജറ്റിൽ വകയിരുത്തണം. കോടതികളുടെ നവീകരണത്തിനും, ഡിജിറ്റലൈസേഷനും കേന്ദ്രസർക്കാർ അനുവദിച്ച തുക കൃത്യമായി ചെലവഴിക്കുന്നതിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല എന്നും ലീഗൽസെൽ സംസ്ഥാന കൺവീനർ അഡ്വ. പി കൃഷ്ണദാസ് വ്യക്തമാക്കി.
Discussion about this post