തിരുവനന്തപുരം : സ്വകാര്യ സർവകലാശാല വിഷയത്തിൽ സിപിഎം നയത്തിൽ മാറ്റമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണം പുതിയ കാര്യമല്ല. ആവശ്യമെങ്കിൽ എസ്എഫ്ഐയും ആയും മറ്റെല്ലാവരുമായും ബജറ്റ് നിർദ്ദേശങ്ങൾ ചർച്ച നടത്തുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം ആകാം എന്ന് തന്നെയാണ് സിപിഎമ്മിന്റെ മുൻ നിലപാട്. പ്രതിപക്ഷമാണ് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് എന്നും എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. സ്വകാര്യമേഖല വേണ്ടെന്ന് പറഞ്ഞതല്ല പണ്ട് സമരം നടത്തിയതെന്ന് എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. കേരളത്തിൽ അല്ല, ആഗോളതലത്തിലാണ് സ്വകാര്യ മേഖലയെ എതിർത്തതെന്നാണ് എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നത്.
അതേസമയം സ്വകാര്യ സർവകലാശാല എന്ന ബജറ്റ് പ്രഖ്യാപനത്തിൽ വലിയ ആശങ്കയുണ്ടെന്ന് എസ്എഫ്ഐ പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ നിക്ഷേപവും വിദേശ സർവകലാശാലകളും വേണ്ടെന്ന് തന്നെയാണ് എസ്എഫ്ഐ നിലപാട് എന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് കെ അനുശ്രീ അറിയിച്ചു. ഇക്കാര്യത്തിലെ ആശങ്ക സർക്കാരിനെ അറിയിക്കുമെന്നും അനുശ്രീ വ്യക്തമാക്കിയിരുന്നു.
Discussion about this post