ബംഗളൂരു: കർണാടകയിൽ ഹുക്ക നിരോധിച്ചു. ഹുക്കയുടെ ഉപയോഗവും വിൽപ്പനയും നിരോധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പൊതുജനാരോഗ്യ സംരക്ഷണാർത്ഥമാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു വ്യക്തമാക്കി. ഹുക്ക നിരോധിച്ചുകൊണ്ട്, സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ടക്സ് നിയമനത്തിൽ ഭേദഗതി വരുത്തിയതായി മന്ത്രി പറഞ്ഞു.
ഹുക്കയുടെ വിൽപ്പന, വാങ്ങൽ, പ്രചാരണം, മാർക്കറ്റിംഗ്, ഉപയോഗം എന്നിവക്ക് ഉൾപ്പെടെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കർണാടകയിൽ പ്രായപൂർത്തിയായവരിൽ 22.8 ശതമാനവും പുകയില ഉപയോഗിക്കുന്നതായി അടുത്തിടെ പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ പഠനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ 8.8 ശതമാനം ആളുകളും പുകവലിക്കാരാണെന്നാണ് പഠനം പറയുന്നത്.
45 മിനിറ്റ് ഹുക്ക വലിക്കുന്നത് 100 സിഗററ്റ് വലിക്കുന്നതിന് തുല്യമാണെന്ന പഠനത്തെ കുറിച്ചും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ ഹുക്ക നിരോധിച്ചിട്ടുണ്ട്.
Discussion about this post