ന്യൂഡൽഹി: ഇടക്കാല ബജറ്റിലും കേന്ദ്രം കേരളത്തോട് അനീതി കാണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പറയുന്നത് ഒന്നും കേന്ദ്രം കേട്ടില്ല. സംസ്ഥാനത്തിന്റെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് തങ്ങൾ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ സംഘടിപ്പിച്ച സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവകാശത്തിന് വേണ്ടിയുള്ള സമരമാണ് ഇത്. സംസ്ഥാനങ്ങളുടെ നികുതി മുഴുവൻ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിൽ കെട്ടി വയ്ക്കുകയാണ്. ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നാൽ ഇത് കേന്ദ്രം മറക്കുന്നു. കേരളത്തിന്റെ ജിഎസ്ടി വിഹിതം നൽകുന്നത് കേന്ദ്രം വൈകിപ്പിക്കുന്നു. ഓരോ തവണയും കേന്ദ്രം കേരളത്തിന് നൽകിയ വിഹിതത്തിൽ കുറവ് വരുന്നുണ്ട്. ജനസംഖ്യ നിയന്ത്രണം നടപ്പാക്കി കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയാണ്. നേട്ടത്തിന് ശിക്ഷ എന്നത് ഇന്ത്യയിൽ മാത്രമേ കാണാൻ സാധിക്കൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഭരണഘടനയെ കേന്ദ്രം ദുർവ്യാഖ്യാനം ചെയ്ത് കടമെടുക്കാനുളള പരിധി വെട്ടിക്കുറയ്ക്കുന്നു. 7490 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത്. ജനാധിപത്യ രീതിയിലൂടെ അധികാരത്തിൽ എത്തിയതാണ് സംസ്ഥാന സർക്കാരുകൾ. അതിനാൽ നയങ്ങൾ നടപ്പാക്കാൻ അനുവദിക്കണം. ഇതെല്ലാം ഭാവിയിൽ വലിയ പ്രതിസന്ധിയുണ്ടാകും. ഇടക്കാല ബജറ്റിലും കേരളത്തോട് വിവേചനം അനീതി കാണിച്ചു. എയിംസ്, കെ റെയിൽ, ശബരി പാത എന്നീ ആവശ്യങ്ങൾ കേരളം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് കേട്ടതായി നടിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post