പുതുച്ചേരി: കോട്ടൻ കാൻഡിയുടെ നിർമ്മാണവും വിൽപ്പനയും നിരോധിച്ച് പുതുച്ചേരി ഭരണകൂടം. ശരീരത്തിന് ദോഷമുണ്ടാക്കുന്ന രാസവസ്തുക്കളുടെ സാന്നിദ്ധ്യം കോട്ടൻ കാൻഡിയിൽ കണ്ടെത്തയതിനെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഉത്തരവ് പുറപ്പെടുവിച്ചു.
മാരക രാസവസ്തുവായ റോഡമിൻ ബിയുടെ സാന്നിദ്ധ്യം ആണ് കോട്ടൻ കാൻഡിയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഭക്ഷ്യവകുപ്പ് അധികൃതർ കോട്ടൻ കാൻഡിയുടെ സാമ്പിളുകൾ പരിശോധിച്ചിരുന്നു. ഇതിലാണ് റോഡമിൻ ബിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതേ തുടർന്ന് അടിയന്തിരമായി ഭരണകൂടം കോട്ടൻ കാൻഡിയുടെ നിർമ്മാണവും വിൽപ്പനയും തടഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
അതേസമയം ഭരണകൂടത്തിൽ നിന്നും ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കേറ്റ് ലഭിച്ചവർക്ക് കോട്ടൻ കാൻഡിയുടെ നിർമ്മാണം തുടരാമെന്നും സർക്കാർ അറിയിച്ചു. ഇതിനായി എത്രയും പെട്ടെന്ന് നിർമ്മാതാക്കൾ ഭക്ഷ്യസുരക്ഷാ വിഭാഗവുമായി ബന്ധപ്പെടണം. അപേക്ഷിക്കുന്നവർക്ക് ഉടൻ സർട്ടിഫിക്കേറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ആളുകൾ പ്രത്യേകിച്ച് കുട്ടികളാണ് കോട്ടൻ കാൻഡികൾ ധാരാളമായി കഴിക്കാറുള്ളതെന്ന് തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. റോഡമിൻ ബി കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തെ സാരമായി ബാധിക്കും. ഇതേ തുടർന്നാണ് കോട്ടൻ കാൻഡിയയുടെ വിൽപ്പന നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്. അനധികൃത വിൽപ്പന തടയാൻ കടകളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടൻ കാൻഡിയ്ക്ക് പിങ്ക് നിറം നൽകുന്നതിന് വേണ്ടിയാണ് റോഡമിൻ ബി ഉപയോഗിക്കുന്നത്. മുടിയ്ക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ഡൈയ്ക്ക് സമാനമായ രീതിയിലാണ് ഇതിന്റെ പ്രവർത്തനം എന്നാണ് വിദഗ്ധർ പറയുന്നത്.
Discussion about this post