തിരുവനന്തപുരം: സീറ്റുവിഭജനം പൂർത്തിയാക്കിയ സാഹചര്യത്തിൽ അടുത്ത ആഴ്ചയോടെ സ്ഥാനാർഥിനിർണയ ചർച്ചകളിലേക്ക് കടക്കാൻ സി.പി.എം. ആലോചന. ഓരോ മണ്ഡലത്തിലും വിജയം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംസ്ഥാനസമിതി യോഗം ഞായറാഴ്ച തുടങ്ങും. സംസ്ഥാനത്തെ പൊതു രാഷ്ട്രീയസ്ഥിതിയും തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ വിലയിരുത്തലും അടങ്ങുന്ന റിപ്പോർട്ടും സംസ്ഥാനസമിതി യോഗത്തിൽ അവതരിപ്പിക്കും.
അതേസമയം പ്രതിപക്ഷപാർട്ടികളുടെ സഖ്യമായ ഇൻഡിയിൽ ലോക്സഭാ സീറ്റ് വിഭജന തർക്കം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്തെ സീറ്റ് വിഭജനത്തിൽ ധാരണയുണ്ടാക്കി എൽഡിഎഫ്.15 സീറ്റുകളിൽ സിപിഐഎമ്മും നാലിടത്ത് സിപിഐയും മത്സരിക്കും. യുഡിഎഫ് വിട്ടുവന്ന കേരള കോൺഗ്രസ് എമ്മിന് കോട്ടയം സീറ്റ് നൽകാനാണ് ധാരണ.
മുന്നണിയിലെ പ്രധാന പാർട്ടികളുമായി ആശയവിനിമയം നടത്തിയശേഷമാണ് സീറ്റ് വിഭജനം സംബന്ധിച്ച് എൽഡിഎഫ് നേതൃത്വം ധാരണയിലെത്തിയത്. മുന്നണിയിലെ പുതുമുഖമായ കേരളാ കോൺഗ്രസ് എം, സിറ്റിങ്ങ് സീറ്റായ കോട്ടയത്തിന് പുറമേ പത്തനംതിട്ട സീറ്റ് കൂടി ആവശ്യപ്പെട്ടിരുന്നു. കോട്ടയം സീറ്റ് കേരളാ കോൺഗ്രസിന് നൽകാൻ പൂർണ സമ്മതമാണെന്ന് നേതൃത്വം അറിയിച്ചു. എന്നാൽ രണ്ടാമതൊരു സീറ്റ് കൂടി നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കി.
Discussion about this post