ചെന്നെ: തമിഴ്‌നാട് സർക്കാരിനോടുള്ള അതൃപ്തി വീണ്ടും തുറന്നുകാട്ടി ഗവർണർ ആർഎൻ രവി. ബജറ്റ് സമ്മേളനത്തിൽ നയപ്രഖ്യാപനം വായിക്കാതെ ഗവർണർ സഭയിൽ നിന്നും ഇറങ്ങിപ്പോയി. സമ്മേളനം ആരംഭിച്ചപ്പോൾ ദേശീയഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് ഗവർണർ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തെ വസ്തുതാപരമായും ധാർമികമായും അനുകൂലിക്കാൻ കഴിയില്ല. അതിനാൽ, പ്രസംഗം വായിക്കാൻ കഴിയില്ലെന്ന് ഗവർണർ നിലപാടെടുത്തു.
മൂന്ന് മിനിറ്റ് നേരം മാത്രമാണ് ഗവർണർ പ്രസംഗിച്ചത്. സമ്മേളനം ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴും ദേശീയ ഗാനത്തോട് ആദരവ് കാണിക്കണമെന്ന എന്റ നിരന്തരമായ അഭ്യർത്ഥന സഭ അവഗണിച്ചുവെന്ന് ഗവർണർ പറഞ്ഞു. നയപ്രഖ്യാപനത്തിൽ വസതുതാപരമായും ധാർമികമായും അനുകൂലിക്കാൻ കഴിയാത്ത ഭാഗങ്ങളുണ്ട്. ഈ സാഹചര്യത്തിൽ നയപ്രഖ്യാപനം വായിക്കുന്നത് അപഹാസ്യമായി മാറും. അതിനാൽ തന്നെ സഭയോടുള്ള എല്ലാ ആദരവോടെയും പ്രസംഗം അവസാനിപ്പിക്കുകയാണ്. ജനങ്ങളുടെ നന്മക്കായി ആരോഗ്യകരമായ ചർച്ചകൾ സഭയിൽ നടക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ച് ഇറങ്ങി.
ഇതോടെ, സ്പീക്കർ അപ്പാവു നയപ്രഖ്യാപന പ്രസംഗം വായിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന്റെ തമിഴ് പരിഭാഷയാണ് സ്പീക്കർ വായിച്ചത്. നയപ്രഖയാപനം വായിച്ച് അവസാനിപ്പിച്ചതോടെ ഗവർണർ ദേശീയ ഗാനം ആലപിക്കുന്നതിന് കാത്തുനിൽക്കാതെ സഭ വിട്ടു.
Discussion about this post