ന്യൂഡൽഹി: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അപലപിച്ചതിൽ ഉയർന്ന പ്രതിഷേധം കെട്ടടങ്ങുന്നതിന് മുൻപേ വീണ്ടും വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ. പാകിസ്താനികൾ ഇന്ത്യയുടെ ഏറ്റവും വലിയ സ്വത്താണെന്ന് മണി ശങ്കർ അയ്യർ പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം.
തന്റെ അനുഭവത്തിൽ പാകിസ്താനികൾ നമ്മൾ നൽകുന്നത് ഇരട്ടിയായി തിരിച്ച് നൽകുന്നവരാണ്. നമ്മൾ പ്രതികരിച്ചാൽ അവർ ശക്തമായി പ്രതികരിക്കും. നമ്മൾ സ്‌നേഹിച്ചാൽ അവർ നമ്മളെ ശക്തമായി സ്‌നേഹിക്കും. നമ്മൾ ഒറ്റപ്പെടുത്തിയാൽ അവർ നമ്മളെ അതിലും ശക്തമായി ഒറ്റപ്പെടുത്തും. പാകിസ്താനിൽ ഇന്ത്യയുടെ ഏറ്റവും വലിയ സ്വത്താണ്. അതിനാൽ ഇന്ത്യയും പാകിസ്താനും പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം എന്നായിരുന്നു മണി ശങ്കർ അയ്യർ പറഞ്ഞത്. ഇതിന് പുറമേ ഇന്ത്യയും പാകിസ്താനും തമ്മിൽ വ്യാപാരം ശക്തമാക്കണമെന്നും ഇന്ത്യൻ വിദ്യാർത്ഥികൾ പാകിസ്താനിൽ പോയി പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മണിശങ്കറിന്റെ പരാമർശം പാകിസ്താൻ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായി. ഇതോടെയാണ് അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധം ആരംഭിച്ചത്. പാകിസ്താനെ പിന്തുണച്ച് നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം എന്നാണ് ഉയരുന്ന ആവശ്യം.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അപലപിച്ച് ഫേസ്ബുക്കിൽ നടത്തിയ പരാമർശത്തിൽ മണി ശങ്കറിനെതിരെ രൂക്ഷമായ വിമർശനം ആണ് ഉയർന്നിരുന്നത്. ഇതിന് പിന്നാലെ താമസിച്ചിരുന്ന വീടൊഴിയേണ്ട സാഹചര്യം വരെ അദ്ദേഹത്തിന് ഉണ്ടായിരുന്നു.
Discussion about this post