എറണാകുളം: പൊതുജനങ്ങളോട് മര്യാദയ്ക്ക് പെരുമാറാൻ എന്താണ് പൊലീസിന് ഇത്ര ബുദ്ധിമുട്ടെന്ന് തുറന്ന് ചോദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനായ അക്വിബ് സുഹൈലിനെ അപമാനിച്ച സംഭവത്തിൽ ഉദ്യോഗസ്ഥനായ വിആർ റിനീഷിനെതിരെയുളള കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴാണ് പൊലീസിനെതിരായ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് രംഗത്ത് വന്നത്.
അഭിഭാഷകനോ സാധാരണക്കാരനോ തെരുവിൽ കഴിയുന്ന ആളോ ആരുമാകട്ടെ, ഓരോ പൗരനും മാന്യത അർഹിക്കുന്നുണ്ട് എന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ യൂണിഫോമിട്ടാൽ പദവിക്ക് ചേർന്ന വിധമാണ് പെരുമാറേണ്ടത് എന്ന് വ്യക്തമാക്കി . ജനങ്ങൾക്ക് യൂണിഫോമിൽ വിശ്വാസമുണ്ട് എന്നതിനർത്ഥം ജനങ്ങൾക്കുമേൽ അധികാരം പ്രയോഗിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട് എന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . സമ്മർദ്ദമാണെന്നു പറഞ്ഞ് അതിക്രമം കാണിച്ചാൽ വകവച്ചു തരാൻ പറ്റില്ല. ജോലിയുടെ സമ്മർദം മോശം പെരുമാറ്റത്തിനുള്ള ന്യായീകരണമല്ല. പൊലീസിന് സമ്മർദ്ദങ്ങൾ താങ്ങാനുള്ള പരിശീലനം ലഭിക്കുന്നുണ്ടല്ലോ. എന്നിട്ടും സമ്മർദ്ദം താങ്ങാനാവുന്നില്ലെങ്കിൽ ജോലി രാജിവച്ച് ഇറങ്ങിപ്പോവുകയാണ് വേണ്ടത്’ അദ്ദേഹം പറഞ്ഞു
വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അക്വിബ് സുഹൈലിനെ എസ്ഐ അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കോടതി ഇടപെട്ടപ്പോൾ റിനീഷ് നിരുപാധികം ഖേദ പ്രകടനം നടത്തിയിട്ടുണ്ടായിരുന്നുവെങ്കിലും, ഇന്ന് കൊടുത്ത സത്യവാങ്മൂലത്തിൽ സുഹൈലിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ചോ ഇല്ലയോ എന്ന് രേഖപ്പെടുത്താത്തതിനെ തുടർന്നാണ് കോടതി നിശിതമായ വിമർശനം നടത്തിയത്
Discussion about this post