കൊച്ചി: 2022-23 സാമ്പത്തിക വർഷത്തിൽ സിപിഎമ്മിന് കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ സംഭാവന നൽകിയത് കിറ്റെക്‌സ് ഗ്രൂപ്പെന്ന് വിവരം. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സിപിഎമ്മിന് ചെക്ക് വഴി കിറ്റെക്‌സ് ഗ്രൂപ്പ് 30 ലക്ഷം രൂപയാണ് നൽകിയത്. ദേശീയ തലത്തിൽ സംഭാവന നൽകിയവരുടെ പട്ടികയിൽ രണ്ടാമതാണ് കമ്പനി. 56.8 ലക്ഷം സംഭാവന നൽകിയ സിഐടിയു കർണാടക സംസ്ഥാന കമ്മിറ്റിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.എന്നാൽ ഇതേ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചത്.
അടുത്തിടെ സംസ്ഥാന സർക്കാരുമായി പലവിഷയങ്ങളിൽ കൊമ്പുകോർത്ത കമ്പനിയാണ് കിറ്റെക്‌സ് ഗ്രൂപ്പ്. ഈ കമ്പനി തന്നെ സിപിഎമ്മിന് വലിയ സംഭാവന നൽകിയത് ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.
അതേസമയം, സിപിഎമ്മിന് സംഭാവന നൽകിയത് സാമാന്യ മര്യാദയുടെ പേരിലാണെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബ് പ്രതികരിച്ചു. അവരെ പേടിയുള്ളത് കൊണ്ടല്ല, തികച്ചും സ്വാഭാവികമായ നടപടി മാത്രമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്താണ് പണം സംഭാവന നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലുള്ള വ്യക്തികൾ, ബിൽഡർമാർ, സ്വർണവ്യാപാരികൾ എന്നിവരിൽ നിന്നാണ് സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവനകൾ ലഭിച്ചത്.
Discussion about this post