ഡല്‍ഹി: തീവ്രവാദി ആക്രമണമുണ്ടായ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ അതി ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഭീകരര്‍ക്ക് വ്യോമതാവളത്തിനുള്ളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ).
50 രൂപ വാങ്ങി പ്രദേശവാസികളെ വ്യോമതാവളത്തില്‍ കാലിമേയ്ക്കാന്‍ അനുവദിക്കാറുണ്ടായിരുന്നുവെന്നും എന്‍.ഐ.എ വെളിപ്പെടുത്തി. ആക്രമണം നടന്ന രാത്രി വ്യോമകേന്ദ്രത്തിലെ മൂന്ന് ഫ്‌ലഡ് ലൈറ്റുകള്‍ മുകളിലേക്ക് തിരിച്ചുവെച്ചിരിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള ലൈറ്റുകളെല്ലാം യഥാവിധം പ്രവര്‍ത്തിച്ചിരുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് തീവ്രവാദികള്‍ പത്താന്‍കോട്ടെത്തിയതെന്ന് അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യസംഘം ഡിസംബര്‍ 31ന് രാത്രിയിലോ ജനവരി ഒന്നിന് പുലര്‍ച്ചെയോ വ്യോമകേന്ദ്രത്തില്‍ എത്തിയെന്നാണ് സൂചന. ജനവരി രണ്ടിന് പുലര്‍ച്ചെയാണ് നാലുപേരടങ്ങിയ രണ്ടാമത്തെ സംഘം കടന്നത്. ഒന്നാമത്തെ സംഘം വിമാനങ്ങളെയും ആയുധങ്ങളെയും ലക്ഷ്യമിട്ടു. ഇവര്‍ക്ക് സഹായകരമായ നിലയില്‍ സുരക്ഷാസൈനികരില്‍ ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു രണ്ടാം സംഘത്തിന്റെ ദൗത്യം.
രണ്ടാംസംഘം േകന്ദ്രത്തിലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിങ്ങിലെ മതില്‍ കടന്നാണ് എത്തിയത്. ഇതിനായി ഇവര്‍ ഉപയോഗിച്ച കയര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. രണ്ടിന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് രണ്ടാംസംഘവുമായി മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിങ്ങില്‍ ആദ്യം സൈന്യം ഏറ്റുമുട്ടിയത്. ഈ സംഘം ഗുര്‍ദാസ്പുര്‍ എസ്.പി.യുടെ വാഹനം ഉപയോഗിച്ചാണ് കേന്ദ്രത്തിലെത്തിയത്. ഇവിടത്തെ എന്‍ജിനീയറിങ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെ എന്‍.ഐ.എ. ചോദ്യംചെയ്തതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടും. ഭീകരരുടെ ശബ്ദരേഖയടക്കം വേണമെന്നാണ് പാക്കിസ്ഥാന്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യങ്ങള്‍ പാക്കിസ്ഥാന്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോട് ആവശ്യപ്പെടും.
Discussion about this post