തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടന്നാക്രമണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഗവർണർക്ക് മറുപടി നൽകി നിലവാരം കളയാൻ ഇല്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നിയമങ്ങൾ ഒന്നും ലംഘിച്ചിട്ടില്ല, ഗവർണർക്ക് വേണമെങ്കിൽ കോടതിയിൽ പോകാമല്ലോ എന്നും മന്ത്രി വ്യക്തമാക്കി.
സർവ്വകലാശാല ആക്ടും സ്റ്റാറ്റിയൂട്ടും ലംഘിച്ചിട്ടില്ല. ചട്ടങ്ങൾ പരിശോധിച്ചാൽ കാര്യം മനസ്സിലാകുന്നതാണ്. കേരള സർവകലാശാല യോഗം നടന്നത് നിയമപരമായി ആണ്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ ഇകഴ്ത്താനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത്. ഗവർണർക്ക് താനാണ് എല്ലാത്തിന്റെയും അധികാരി എന്ന തോന്നലാണ് എന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രൂക്ഷ വിമർശനം ആയിരുന്നു ഉന്നയിച്ചിരുന്നത്. ഗവർണറുടെ ഈ വിമർശനങ്ങളെ തള്ളിക്കൊണ്ടാണ് ഇപ്പോൾ മന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്. താൻ ചെയ്തത് നിയമവിരുദ്ധമാണെങ്കിൽ ഗവർണർക്ക് വേണമെങ്കിൽ കോടതിയിൽ പോകാമല്ലോ എന്നും മന്ത്രി ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു.
Discussion about this post