ആലപ്പുഴ : ചേർത്തലയിൽ നടുറോഡിൽ വച്ച് യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നതിന് പിന്നിലെ കാരണം സ്ഥലം വിൽപ്പന നടത്താൻ സമ്മതിക്കാത്തതിലെ പ്രതികാരമെന്ന് മൊഴി. വെട്ടയ്ക്കൽ വലിയവീട്ടിൽ പ്രദീപ്-ബാലാമണി ദമ്പതികളുടെ മകളായ ആരതി ആണ് ഭർത്താവിന്റെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. രാവിലെ ജോലിക്ക് പോകുന്ന വഴിയിൽ വച്ചാണ് ചേർത്തല താലൂക്ക് ആശുപത്രിക്ക് സമീപം വെച്ച് ആരതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞുനിർത്തി ഭർത്താവ് സാംജി ചന്ദ്രൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
ആരതിയുടെ പേരിലുള്ള സ്ഥലം വിൽക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ യുവതിക്ക് നേരെ നിരന്തരമായി സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ കാരണത്തിന്റെ പേരിൽ വഴക്കും ദേഹോപദ്രവവും പതിവായിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. പ്രണയിച്ച വിവാഹിതരായ ഈ ദമ്പതികൾ രണ്ടു കുട്ടികൾ ജനിച്ചതിനു ശേഷം വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഇയാളുടെ ഉപദ്രവം സഹിക്കാനാവാതെ ആരതി നേരത്തെ പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.
കഴിഞ്ഞ രണ്ടുമാസമായി ഇയാൾ ആരതി ജോലി ചെയ്യുന്ന ചേർത്തലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തി ശല്യം ചെയ്തിരുന്നതായി ആരതിയുടെ സഹപ്രവർത്തകർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പലപ്പോഴും ആരതി ജോലിക്ക് വരുന്ന സമയം ഇയാൾ വണ്ടി തടഞ്ഞു നിർത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. തിങ്കളാഴ്ച രാവിലെയും ഇത്തരത്തിൽ ജോലിക്ക് വന്നിരുന്ന ആരതിയെ വഴിയിൽ സ്കൂട്ടർ തടഞ്ഞുനിർത്തിയാണ് ഇയാൾ കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ആരതി മരിക്കുകയായിരുന്നു.
Discussion about this post