യുപി സ്കൂൾ ടീച്ചർ ആയ ഭാര്യയുടെ പെൻഷൻ കാശുകൊണ്ടാണ് മകൾ ഐടി കമ്പനി തുടങ്ങിയത് എന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് ശേഷം നിരവധി ട്രോളുകളാണ് ഈ വിഷയത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇപ്പോൾ ഇതാ ഒരു യുപി സ്കൂൾ ടീച്ചറുടെ വരുമാനം കൊണ്ട് എങ്ങനെയൊക്കെ ജീവിക്കാം എന്ന് പറഞ്ഞുകൊണ്ട് ജിതിൻ ജേക്കബ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ആണ് വൈറൽ ആവുന്നത്. ഇത്തവണത്തെ സാമ്പത്തീക ശാസ്ത്രത്തിന്റെ നോബൽ പ്രൈസ് പ്രഖ്യാപിച്ചു കഴിഞ്ഞു, അല്ലെങ്കിൽ അത് കേരളത്തിലേക്ക് വന്നേനെ എന്നാണ് ജിതിൻ അഭിപ്രായപ്പെടുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഈ യുപി സ്കൂൾ ടീച്ചറുടെ ചരിത്രം വൈറലായി കഴിഞ്ഞു.
ജിതിൻ ജേക്കബ് പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
വടിവാളിന്റെ ഇടയിലൂടെ പ്രത്യേക ആക്ഷൻ കാണിച്ച് കടന്ന് പോയ ഭർത്താവും, യു പി സ്കൂൾ ടീച്ചറുടെ പെൻഷനും, മകളുടെ IT കമ്പനിയും :-
പത്രം വായിച്ചു കൊണ്ടിരുന്ന ഭാര്യ പറയുവാ ‘ ബാങ്കിൽ ജോലിക്ക് കയറേണ്ടായിരുന്നു, യു പി സ്കൂളിലെ ടീച്ചർ ആയാൽ മതിയായിരുന്നത്രെ..!
ആലോചിച്ചപ്പോൾ ശരിയാണെന്നു തോന്നി. ഒരു യു പി സ്കൂളിലെ ടീച്ചറുടെ വരുമാനം കൊണ്ട് മാത്രം നാല് അംഗങ്ങൾ ഉള്ള കുടുംബം എത്ര വലിയ നിലയിൽ ആണ് എത്തിയത്.. ആ വാർത്ത നിങ്ങളും കേട്ടതല്ലേ..
ലോകത്തിലെ എല്ലാ സാമ്പത്തീക വിദഗ്ധരും ഈ സാമ്പത്തീക വൈദഗ്ധ്യം കണ്ട് കണ്ണ് തള്ളി നിൽപ്പാണ്. ഇത്തവണത്തെ സാമ്പത്തീക ശാസ്ത്രത്തിന്റെ നോബൽ പ്രൈസ് പ്രഖ്യാപിച്ചു കഴിഞ്ഞു, അല്ലെങ്കിൽ അത് കേരളത്തിലേക്ക് വന്നേനെ..
ഭർത്താവിന് ജോലി ഒന്നുമില്ല, വടിവാളുകൾക്ക് ഇടയിലൂടെ നടക്കുക, പ്രത്യേക ആക്ഷൻ കാണിക്കുക, നന്നായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മുദ്രാവാക്യം വിളിച്ച് പൂട്ടിക്കുക… ഇതൊക്കെ ആണ് പുള്ളിക്കാരന്റെ കലാപരിപാടികൾ..
എന്നിട്ടും രണ്ട് മക്കളെ പഠിപ്പിച്ചു. അത് ചെറിയ പഠിപ്പിക്കൽ ആണോ, സാധാരണക്കാരന്റെ മക്കൾ സ്വാശ്രയ കോളേജുകൾക്ക് എതിരെ തെരുവിൽ കലാപം നടത്തുമ്പോൾ അടിസ്ഥാന മാർക്ക് പോലും ഇല്ലാതിരുന്ന മകനെ സ്വാശ്രയ കോളേജിൽ പഠിപ്പിച്ചു. പിന്നീട് ബൂർഷാ കുത്തക നാടായ ലണ്ടനിൽ വിട്ട് ലക്ഷങ്ങൾ മുടക്കി വീണ്ടും പഠിപ്പിച്ചു.
മകൾക്കോ, പ്രവേശന പരീക്ഷ എഴുതിയാൽ പൊട്ടും എന്ന ഭയം കാരണം പ്രവേശന പരീക്ഷ കൂടാതെ തന്നെ ആൾ ദൈവം എന്ന് കമ്മ്യൂണിസ്റ്റ് സഖാക്കൾ പരിഹസിക്കുന്ന അമ്മയുടെ സ്വാശ്രയ കോളേജിൽ അഡ്മിഷൻ നേടിയെടുത്തു.. അവിടെയും വേണമല്ലോ ലക്ഷങ്ങൾ ഫീസ്…!
അതിനിടയിൽ 2500 സ്‌ക്വർ ഫീറ്റ്ന് മുകളിൽ ഉള്ള ഒരു വീടും അങ്ങ് വെച്ചു..!
ഇതെല്ലാം യു പി സ്കൂളിലെ ടീച്ചറുടെ ശമ്പളം കൊണ്ടാണ് കേട്ടോ. നിങ്ങൾ ഞെട്ടിയോ, അയ്യോ ഞെട്ടല്ലേ ഇനി വരാൻ കിടക്കുന്നതേ ഉള്ളൂ…
ടീച്ചർ റിട്ടയർ ആയപ്പോൾ കിട്ടിയ പണം കൊണ്ട് മകൾക്ക് ഒരു IT കമ്പനി തന്നെ സ്ഥാപിച്ചു കൊടുത്തു…!
കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌കാരുടെ നോക്കുകൂലിയും പിടിച്ചു പറിയും ഉള്ളത് കൊണ്ട് കർണാടകയിൽ ആണ് മകൾക്ക് കമ്പനി നിർമിച്ചു കൊടുത്തത്. എത്ര സ്നേഹമുള്ള മാതാ പിതാക്കൾ അല്ലേ..!
കമ്പനി സ്ഥാപിച്ചു എങ്കിലും അത് വെറും കടലാസ് ആയിരുന്നു എന്നാണ് കുത്തക മുതലാളിമാരും, അമേരിക്കൻ ചാര സംഘടനയും പ്രചരിപ്പിക്കുന്നത്. വടിവാളിന്റെ ഇടയിലൂടെ നടന്ന ആളിന്റെ അഴിമതിപ്പണം വെളുപ്പിക്കാൻ ഉള്ള കടലാസ് കമ്പനി ആണത്രേ… ശിവ.. ശിവ….!
മകൾ മൈക്രോസോഫ്റ്റിനെ വെല്ലും വിധം അങ്ങ് വളർന്നു. മൈക്രോസോഫ്റ്റിന് വില പറഞ്ഞു എങ്കിലും 19.50 രൂപയുടെ കുറവ് വന്നതോടെ മൈക്രോസോഫ്റ്റിനെ ഏറ്റെടുക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ മൈക്രോസോഫ്റ്റ് ഇന്ന് ഇന്ത്യയിൽ വീണ മീട്ടിയേനെ..
പക്ഷെ മൈക്രോസോഫ്റ്റിന്റെ ഉൽപ്പന്നങ്ങൾ എല്ലാം യു പി സ്കൂളിലെ ടീച്ചറുടെ മകളുടെ നിയന്ത്രണത്തിൽ ആയി. എക്സൽ ആണെങ്കിലും, പവർ പോയിന്റ് ആണെങ്കിലും, വേർഡ് ആണെങ്കിലും ലോകത്ത് ആര് ഉപയോഗിച്ചാലും പണം മകൾക്ക് കൊടുക്കണം. മൈക്രോസോഫ്റ്റ് ആണ് MS office കണ്ടുപിടിച്ചത് എങ്കിലും നിയന്ത്രണം ഇപ്പോൾ അവർക്ക് നഷ്ടമായി.
MS ഓഫീസ് കണ്ടുപിടിച്ച മൈക്രോസോഫ്റ്റ് ആണ് സേവനം നൽകുന്നത് എങ്കിൽ 10000 രൂപയ്ക്ക് സേവനം കിട്ടിയേക്കും. പക്ഷെ യു പി സ്കൂൾ ടീച്ചറുടെ മകളുടെ കമ്പനി അതേ സേവനം നൽകിയാലോ, നിരക്ക് കോടികൾ ആണത്രേ…!
മകൾ ചറ പറ കമ്പനികൾ സ്ഥാപിക്കുന്നു. അവസാനം അത് കാനഡയിൽ വരെ എത്തി.
അപ്പോഴാണ് പാസിസം തല പോകുന്നത്. സ്വന്തം കഴിവ് കൊണ്ട് ഉയർന്നു വന്ന ഒരു യുവ വ്യവസായിയെ പാസിസ്റ്റ് സർക്കാർ വളഞ്ഞിട്ട് ആക്രമിക്കുന്നു. ജുവതിയുടെ കമ്പനി കടലാസ് കമ്പനി ആണെന്നും, മാസപ്പടി വാങ്ങുന്നു എന്നും, പ്രത്യേക ആക്ഷൻ കാണിക്കുന്ന ആളിന്റെ അഴിമതിപ്പണം വെളുപ്പിക്കാൻ വേണ്ടിയുള്ള കമ്പനി ആണ് ജുവതിയുടേതെന്നും പാസിസ്റ്റ് സർക്കാരും, ബൂർഷാ കോടതിയും പറയുന്നു..!
ബൂർഷാ കോടതിയെ തോൽപ്പിക്കാൻ ജുവതി സുപ്രീം കോടതി വക്കീലിനെ കൊണ്ടുവന്നിട്ടും രക്ഷപെട്ടില്ല കേട്ടോ. സുപ്രീം കോടതി വക്കീലിനെ കൊണ്ടുവരാൻ ജുവതി മുടക്കിയത് വെറും 1.35 കോടി രൂപ മാത്രം. അതും അമ്മയായ യു പി സ്കൂൾ ടീച്ചറുടെ പെൻഷൻ പണം ആയിരിക്കുമല്ലോ…!
സൗജന്യ റേഷൻ കിട്ടിയില്ലെങ്കിൽ വീട്ടിൽ അടുപ്പ് പുകയാത്ത യുവജന വിപ്ലവ വീരന്മാർ ഉള്ളത് കൊണ്ട് ജുവതിക്ക് ആശ്വാസം ഉണ്ട്. അവന്മാർ ജുവതിക്ക് വേണ്ടി മുട്ടിലിഴഞ്ഞ് ന്യായീകരിക്കുന്നുണ്ട്..
എന്തായാലും യു പി സ്കൂൾ ടീച്ചർക്ക്, IT കമ്പനി തുടങ്ങാനും, വക്കീലിന് കൊടുക്കാൻ 1.35 കോടി രൂപയും,
മക്കളെ സ്വാശ്രയ കോളേജിലും, വിദേശത്തും ഒക്കെ വിട്ട് പഠിപ്പിക്കാനും, 2500 സ്‌ക്വർ ഫീറ്റ് വീട് വെയ്ക്കാനും, ഒക്കെ സാധിക്കുന്ന രീതിയിൽ ശമ്പളവും പെൻഷനും ഉണ്ട് എന്നത് ഇപ്പോഴാണ് അറിഞ്ഞത്.. ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല, ആരും പറഞ്ഞുമില്ല..
എന്തായാലും ഇപ്പോഴുള്ള ബാങ്ക് ജോലി ഒക്കെ രാജി വെച്ച് യു പി സ്കൂൾ ടീച്ചർ ആകാനുള്ള ശ്രമത്തിലാണ് ഞാനും. ഞാൻ മാത്രമല്ല കേരളത്തിലെ തന്നെ ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ ഇനിയുള്ള ഒരേ ഒരു ലക്ഷ്യം എങ്ങനെയും യു പി സ്കൂൾ ടീച്ചർ ആകുക എന്നത് മാത്രമാണ്..
എല്ലാവർക്കും മാർഗദീപമായ ടീച്ചറെ അങ്ങേക്ക് നമോവാകം…🙏
Discussion about this post