എറണാകുളം: കൊച്ചി കതൃക്കടവിലെ ബാറിലുണ്ടായ വെടിവയ്പ്പിൽ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി വിനീത് വിജയനാണ് പിടിയിലായത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഇയാൾക്കെതിരെ നേരത്തെയും കേസുകളുണ്ടെന്ന് പോലീസ് പറയുന്നത്. വെടിവയ്ക്കാനായി ഉപയോഗിച്ച തോക്കും ഇയാളുടേതാണെന്നാണ് നിഗമനം. കേസിലെ ഏഴോളം പ്രതികളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. മനപ്പൂർവമുള്ള വധശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഈ മാസം 11ന് രാത്രി 11. 30ഓടെയാണ് കതൃക്കടവിലെ ബാറിൽ വെടിവയ്പ്പ് ഉണ്ടയത്. ഇടപ്പള്ളിയിലെ ബാറിൽ നിന്നും മദ്യപിച്ച പ്രതികൾ കതൃക്കടവിലെ ബാറിലെത്തി മദ്യം ചോദിക്കുകയായിരുന്നു. എന്നാൽ, ബാർ അടച്ചതിനാൽ നൽകാൻ കഴിയില്ലെന്ന് ജീവനക്കാർ പറഞ്ഞതോടെ, വാക്കേറ്റമുണ്ടാകുകയും പ്രതികളിൽ ഒരാൾ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയുമായിരുന്നു. ബാർ ജീവനക്കാരായ രണ്ട് പേർക്കാണ് വെടിയേറ്റത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
Discussion about this post