വയനാട് : കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിൽ എത്തി. ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെയും ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വകുപ്പ് താൽക്കാലിക വാച്ചർ പോളിന്റെയും കുടുംബങ്ങളെ കേന്ദ്ര മന്ത്രി സന്ദർശിച്ചു. വയനാട്ടിലെ ജനങ്ങളുടെ വന്യമൃഗങ്ങളെ കുറിച്ചുള്ള ആശങ്കകൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഭൂപേന്ദർ യാദവ് വ്യക്തമാക്കി.
മനുഷ്യരെ ഉപദ്രവിക്കുന്ന മൃഗങ്ങൾ ആണെങ്കിൽ അവയെ കൊല്ലാൻ സംസ്ഥാന വൈൽഡ് ലൈഫ് വാർഡന് അധികാരം ഉണ്ടെന്ന് കേന്ദ്ര വനം മന്ത്രി വ്യക്തമാക്കി. കൊല്ലപ്പെട്ട അജീഷിന്റെ മകളുടെ ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ ആയിരുന്നു കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്ടിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് നാളെ 2 അവലോകനയോഗങ്ങളിലും കേന്ദ്ര മന്ത്രി പങ്കെടുക്കും.
നാളെ മാനന്തവാടി, തലശ്ശേരി ബിഷപ്പുമാരുമായി ഭൂപേന്ദർ യാദവ് കൂടിക്കാഴ്ച നടത്തും. തുടർച്ചയായി വയനാട്ടിൽ ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും കേന്ദ്രമന്ത്രി വിളിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് കേന്ദ്രമന്ത്രി വയനാട്ടിൽ എത്തിയത്. ബത്തേരിയിൽ വച്ച് ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മൂന്നുപേരുടെ വീടുകളിലും സന്ദർശനം നടത്തിയത്.
Discussion about this post