ന്യൂഡൽഹി: വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകുന്ന പത്ത് ലക്ഷവും കേന്ദ്ര വിഹിതമാണെന്ന് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. ഈ നഷ്ടപരിഹാരം വേണമെങ്കിൽ സംസ്ഥാനത്തിന് കൂട്ടാം. വയനാട്ടിലെ മനുഷ്യമൃഗ സംഘർഷങ്ങളെ കുറിച്ച് പഠിക്കാൻ കോയമ്പത്തൂരിലെ സലീം അലി ഇൻസ്റ്റിട്ട്യൂട്ടിന് ചുമതല നൽകുമെന്നും വനംമന്ത്രി വ്യക്തമാക്കി. വയനാട്ടിലെ വന്യജീവീ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾ അതിരൂക്ഷമാണെന്ന് മനസിലാക്കുന്നു. ഇതിൽ നിന്നും മനുഷ്യ ജീവൻ സംരക്ഷിക്കാൻ സാധ്യമായതെല്ലാം കേന്ദ്രം ചെയ്യും. മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ പരിഗണന നൽകേണ്ടതുണ്ട്. മനുഷ്യമൃഗ സംഘർഷം പഠിക്കാനും സംസ്ഥാന തല സഹകരണം ഉറപ്പാക്കാനും കോയമ്പത്തൂരിലെ സലീം അലി ഇൻസ്റ്റിട്ട്യൂട്ടിന് ചുമതല നൽകും. വയനാട്ടിലെ പ്രശ്‌നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും- അദ്ദേഹം വ്യക്തമാക്കി.
വന്യമൃഗങ്ങളെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകാൻ വേണ്ട സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷുദ്ര ജീവികളെയും മനുഷ്യന്റെ ജീവനും സ്വത്തിനും അപകടകാരികളായ വന്യജീവികളെയും നേരിടാൻ സംസ്ഥാനത്തിന് പൂർണ അധികാരമുണ്ട്്. വിഷയത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് ആവശ്യമായ നടപടികൾ എടുക്കാം. വയനാട്ടിൽ വന്യജീവി ആക്രമണങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്ക് നൽകുന്ന പത്ത് ലക്ഷം രൂപ കേന്ദ്ര വിഹിതമാണ്. ഈ തുക സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ കൂട്ടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവിച്ചു പോയതിനെല്ലാം ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ചു വയനാട്ടിലെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിരുന്നു. തമിഴ്‌നാട്, കർണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളെയും ഏകീകരിച്ച് വന്യമൃഗ ആക്രമണങ്ങൾ തടയാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post