കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലേക്ക്. തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ അതിക്രമത്തിനിരയായ സ്ത്രീകളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്താൻ സാധ്യത എന്ന് സംസംസ്ഥാന ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാർ പറഞ്ഞു. അടുത്ത മാസം 6 നാണ് പ്രധാനമന്ത്രി ബംഗാളിലേക്ക് എത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ വനിതാ വിഭാഗത്തിന്റെ സുപ്രധാന യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ബംഗാളിൽ എത്തുന്നത്.
സന്ദേശ്ഖാലിയുടെ സഹോദരിമാർക്കും അമ്മമാർക്കും പ്രധാനമന്ത്രി മോദിയെ കാണാൻ ആഗ്രഹമുണ്ടെങ്കിൽ , ഞങ്ങൾ തീർച്ചയായും അത് ക്രമീകരിക്കുമെന്ന് മജുംദാർ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫെബ്രുവരി 28 ന് പശ്ചിമ ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തിയേക്കും .
ഒരു മാസം മുൻപ് തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനെ കസ്റ്റഡിയിൽ എടുക്കാൻ പോയ ഇഡി സംഘം ആക്രമിക്കപ്പെട്ടതോടെയാണ് ഗ്രാമത്തിൽ അശാന്തി ആരംഭിച്ചത് . പൊതുവിതരണ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ഷാജഹാന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ ഷാജഹാൻ ഒളിവിൽ പോയി. അതിനുശേഷമാണ് ഗ്രാമത്തിലെ ഒന്നിലധികം സ്ത്രീകൾ ഷെയ്ഖ് ഷാജഹാനും കൂട്ടാളികൾക്കും എതിരെ ലൈംഗിക ചൂഷണവും ഭൂമി തട്ടിയെടുക്കലും ആരോപിച്ച് രംഗത്തെത്തിയത് .
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷെയ്ഖ് ഷാജഹാന്റെ അടുത്ത സഹായികളായ രണ്ട് ടിഎംസി നേതാക്കളായ ഷിബുപ്രസാദ് ഹസ്ര , ഉത്തം സർദാർ എന്നിവർക്കെതിരെയും ഗ്രാമത്തിലെ സ്ത്രീകൾ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഷാജഹാൻ ഒളിവിലാണ്. പ്രദേശവാസികൾക്ക് ഭൂമി കൈയേറ്റവും കൊള്ളയും സംബന്ധിച്ച പരാതികൾ നൽകുന്നതിനായി ദ്വീപിൽ പോലീസ് ക്യാമ്പുകൾ നടത്തുന്നുണ്ട്.
Discussion about this post