കോട്ടയം : കഴിഞ്ഞദിവസം കോട്ടയത്ത് നിന്നും കഞ്ചാവ് വില്പനയ്ക്കിടെ എക്സൈസ് കയ്യോടെ പിടികൂടിയ പ്രതി മുൻപ് 70 ലക്ഷം രൂപ ലോട്ടറി അടിച്ച ഭാഗ്യവാൻ ആണെന്ന് തിരിച്ചറിഞ്ഞു. കോട്ടയം കുമരകം സ്വദേശിയായ പി എസ് ശ്രീജിത്ത് ആണ് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിൽ പിടിയിലായിരുന്നത്. കഴിഞ്ഞ ആറുമാസത്തോളം നിരീക്ഷിച്ചു വന്നതിനുശേഷം ആണ് എക്സൈസ് സംഘം ഇയാളെ കഞ്ചാവ് വില്പന നടത്തുന്നതിനിടയിൽ പിടികൂടിയത്.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ശ്രീജിത്തിന് ആറു വർഷം മുൻപ് കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ എഴുപത് ലക്ഷം രൂപ ലഭിച്ചിരുന്നതായി കണ്ടെത്തി. ലോട്ടറി അടിച്ച തുകയിൽ 30 ലക്ഷം രൂപ ഇപ്പോഴും സ്ഥിരനിക്ഷേപമായി ബാങ്കിലും ഉണ്ട്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇയാൾ കഞ്ചാവ് വിൽപ്പനയിൽ സജീവമാണെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്.
കുമരകം പുതിയകാവ് – വാര്യത്ത് കടവ് റോഡ്, ആറാട്ട് കടവ് റോഡ് എന്നിങ്ങനെയുള്ള വിജനമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ശ്രീജിത്ത് കഞ്ചാവ് വില്പന നടത്തിയിരുന്നത്. 5 ഗ്രാം കഞ്ചാവ് 500 രൂപയ്ക്കും 50ഗ്രാം 2500 രൂപയ്ക്കുമാണ് ഇയാൾ വില്പന നടത്തിയിരുന്നത്. മുൻപ് എക്സൈസ് പിടികൂടിയിട്ടുള്ള പല പ്രതികൾക്കിടയിൽ നിന്നും ശ്രീജിത്ത് എന്ന പേര് ഉയർന്ന് കേട്ടിരുന്നെങ്കിലും കൃത്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ആറുമാസം നീണ്ട നിരീക്ഷണത്തിന് ശേഷം വേഷം മാറിയെത്തിയ എക്സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് പൊതികളോട് കൂടി ശ്രീജിത്തിനെ പിടികൂടിയത്.
Discussion about this post