ചെന്നൈ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ ലഹരിക്കേസ് പ്രതി 40 ദിവസത്തിന് ശേഷം പിടിയിൽ. ലഹരി മരുന്ന് വില്പനയുമായി ബന്ധപ്പെട്ട കേസിൽ 10 വർഷം കഠിനതടവ് അനുഭവിച്ചു വരികയായിരുന്ന കൊയ്യോട് ചെമ്പിലോട്ടെ ടിസി ഹർഷാദ് എന്ന 34 വയസ്സുകാരനാണ് അറസ്റ്റിൽ ആയത്. തമിഴ്നാട്ടിൽ ടാറ്റൂ ആർട്ടിസ്റ്റായ കാമുകിയുമൊത്ത് സുഖമായി കഴിഞ്ഞു വരുമ്പോഴാണ് കേരള പോലീസ് ഹർഷാദിനെ വീണ്ടും പിടികൂടിയത്.
കണ്ണൂർ ടൗൺ പോലീസ് ആണ് തമിഴ്നാട് ശിവഗംഗ ജില്ലയിലെ കാരക്കൊടി ഭാരതിപുരത്തെ വീട്ടിൽ നിന്നും ഹർഷാദിനെ പിടികൂടിയത്. ജയിൽ ചാടിയ ഇയാൾക്ക് ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തു കൊടുത്തതിന് കാമുകിയായ തമിഴ്നാട് ശിവഗംഗ സ്വദേശി അപ്സരയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹർഷാദിന് ജയിൽ ചാടാൻ സൗകര്യം ചെയ്തു കൊടുത്ത റിസ്വാനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് തമിഴ്നാട്ടിലെ ഇവരുടെ താമസസ്ഥലത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.
40 ദിവസത്തോളമായി നീണ്ട അന്വേഷണത്തിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ ഹർഷാദ് ആദ്യം ബംഗളൂരുവിൽ ആയിരുന്നു എത്തിയത്. തുടർന്ന് ഹർഷാദിന്റെ നിർദ്ദേശം അനുസരിച്ച് അപ്സരയും ബംഗളൂരുവിൽ എത്തി. ഇരുവരും ഒന്നിച്ച് നേപ്പാൾ അതിർത്തിയിലേക്കും ഡൽഹിയിലേക്കും പോയിരുന്നതായി മൊബൈൽ ടവർ ലൊക്കേഷൻ വെച്ച് പോലീസ് കണ്ടെത്തിയിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ആണ് ഇവർ ഇത്തരത്തിൽ യാത്ര ചെയ്തതെന്നാണ് കരുതുന്നത്. തമിഴ്നാട്ടിൽ എത്തിയശേഷം ഇരുവരും മൊബൈൽഫോണോ എടിഎം കാർഡോ ഉപയോഗിച്ചിരുന്നില്ല. കേരളത്തിൽ ഭാര്യയും കുഞ്ഞുമുള്ള ആളാണ് ഹർഷാദ്.
Discussion about this post