ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് തമിഴ്‌നാട്ടിൽ കരുത്ത് ഉയർത്തി എൻഡിഎ. ജി.കെ വാസൻ നേതൃത്വം നൽകുന്ന തമിഴ് മാനില കോൺഗ്രസ് (ടിഎംസി) എൻഡിഎയിൽ ചേരും. നേരത്തെ എഐഡിഎംകെയുടെ സഖ്യ കക്ഷിയായിരുന്നു ടിഎംസി.
കെ.ജി വാസൻ ആണ് പാർട്ടി എൻഡിഎയിൽ ലയിക്കുന്ന വിവരം അറിയിച്ചത്. വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബിജെപി ദേശീയ നേതാക്കൾ കഴിഞ്ഞ ദിവസം തന്നെ ഫോണിൽ ബന്ധപ്പെട്ടതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിന് ശേഷം ബിജെപി ദേശീയ സെക്രട്ടറിയും തമിഴ്‌നാടിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവുമായ അരവിന്ദ് മേനോൻ സംസാരിച്ചിരുന്നു. 30 മിനിറ്റോളം തങ്ങൾ ചർച്ച നടത്തി. തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാൻ അദ്ദേഹം സ്വാഗതം ചെയ്തു. അർഹിക്കുന്ന പരിഗണന തങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പ് നൽകി. ഇതോടെ എൻഡിഎയിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിഎംസി പ്രാദേശിക പാർട്ടിയാണെങ്കിലും ദേശീയ കാഴ്ചപ്പാടോടെയാണ് പ്രവർത്തിക്കുന്നത്. പാർട്ടി ഭാരവാഹികളുമായുള്ള നിരവധി തവണ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് എൻഡിഎയിൽ ചേരാൻ തീരുമാനിച്ചത്. തമിഴ്‌നാട്ടിലെ ജനങ്ങളുടെയും താൽപര്യം മുൻനിർത്തി കൂടിയാണ് ഈ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.
രണ്ട് തവണ തുടർച്ചയായി രാജ്യം ഭരിക്കാനാണ് ബിജെപിയെ ജനങ്ങൾ തിരഞ്ഞെടുത്തതെന്ന് ചൂണ്ടിക്കാട്ടിയ വാസൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള മറ്റൊരു ഭരണം സാമ്പത്തിക അഭിവൃദ്ധിയിലേക്കും ദാരിദ്ര്യനിർമാർജനത്തിലേക്കും നയിക്കുമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും വ്യക്തമാക്കി. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഡിഎംകെയുമായി ചേർന്നായിരുന്നു ടിഎംസി മത്സരിച്ചിരുന്നത്. കഴിഞ്ഞ വർഷം ബിജെപിയുമായി സഖ്യം എഐഡിഎംകെ ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിഎംസി എഐഡിഎംകെ വിട്ടത്.
Discussion about this post