ലഖ്‌നൗ : ഇന്ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ക്രോസ് വോട്ട് നടന്നതായി റിപ്പോർട്ട്. അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന സമാജ് വാദി പാർട്ടിയിലെ എട്ട് എംഎൽഎമാർ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യസഭയിലെ 10 സീറ്റുകളിലേക്കാണ് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തർപ്രദേശിൽ വോട്ടെടുപ്പ് നടക്കുന്ന 10 രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപി എട്ട് സ്ഥാനാർത്ഥികളെയും പ്രതിപക്ഷമായ സമാജ് വാദി പാർട്ടി മൂന്നു സ്ഥാനാർത്ഥികളെയും ആണ് നിർത്തിയിരുന്നത്. നിലവിലെ ഉത്തർപ്രദേശ് നിയമസഭയിലെ അംഗസംഖ്യ അനുസരിച്ച് ബിജെപിക്ക് ഏഴു സ്ഥാനാർത്ഥികളെയും എസ്പിക്ക് മൂന്ന് സ്ഥാനാർത്ഥികളെയും ആണ് രാജ്യസഭയിലേക്ക് അയക്കാൻ കഴിയുക. എന്നാൽ ബിജെപി എട്ടാമത്തെ സ്ഥാനാർത്ഥി ആയി സഞ്ജയ് സേത്തിനെ കൂടി രംഗത്തിറക്കിയതോടെ ഒരു സീറ്റിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസമായ ഇന്നലെ ഉത്തർപ്രദേശിൽ നടന്ന സമാജ് വാദി പാർട്ടിയുടെ നിർണായക രാഷ്ട്രീയ യോഗത്തിൽ നിന്നും 7 എംഎൽഎമാർ വിട്ടു നിന്നിരുന്നു. ഈ ഏഴുപേർ അടക്കം 8 എംഎൽഎമാരാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാകേഷ് പാണ്ഡെ, മനോജ് പാണ്ഡെ, അഭയ് സിംഗ്, രാഗേഷ് പ്രതാപ് സിംഗ്, വിനോദ് ചതുർവേദി, മഹാരാജ് പ്രജാപതി, പൂജ പാൽ, അശുതോഷ് മൗര്യ എന്നീ എസ്പി എംഎൽഎമാർ ആണ് ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തിട്ടുള്ളത്.
Discussion about this post