ഷിംല : ഹിമാചൽ പ്രദേശിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി കോൺഗ്രസ് എംഎൽഎമാർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. ഇന്നലെ തന്റെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ചവർ ആണ് ഇന്ന് ക്രോസ് വോട്ട് ചെയ്തതെന്ന് മനു അഭിഷേക് സിംഗ്വി കുറ്റപ്പെടുത്തി. മനുഷ്യരുടെ സ്വഭാവം ഇത്രയേ ഉള്ളൂ എന്ന് പഠിപ്പിച്ച 9 എംഎൽഎമാർക്കും നന്ദി അറിയിക്കുന്നതായും സിംഗ്വി വ്യക്തമാക്കി.
തന്നോടൊപ്പം നിന്ന കോൺഗ്രസ് നേതൃത്വത്തിന് സിംഗ്വി നന്ദി അറിയിച്ചു. “കോൺഗ്രസ് നേതൃത്വത്തിനും എനിക്ക് വോട്ട് ചെയ്തവർക്കും നന്ദിയുണ്ട്. ഇന്നലെ എന്നോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തവരാണ് ഇന്ന് ക്രോസ് വോട്ട് ചെയ്തത്. അത്യന്തം ദൗർഭാഗ്യകരമായ നടപടിയായിരുന്നു അത്. മനുഷ്യ സ്വഭാവത്തെക്കുറിച്ച് പഠിപ്പിച്ച ഈ എംഎൽഎമാർക്ക് നന്ദി അറിയിക്കുന്നു” എന്നും മനു അഭിഷേക് സിംഗ്വി അറിയിച്ചു.
ഹിമാചൽ പ്രദേശിൽ നിന്നും രാജ്യസഭാ സ്ഥാനാർഥികളായി ബിജെപിയുടെ ഹർഷ് മഹാജനും കോൺഗ്രസിന്റെ മനു അഭിഷേക് സിംഗ്വിയും ആയിരുന്നു മത്സരിച്ചിരുന്നത്. നിയമസഭയിലെ ബിജെപി അംഗങ്ങളെ കൂടാതെ 6 കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും കൂടി ബിജെപി സ്ഥാനാർത്ഥിക്ക് ക്രോസ് വോട്ട് ചെയ്തതോടെ ബിജെപിയുടെ ഹർഷ് മഹാജൻ ജയിക്കുകയായിരുന്നു. 9 എംഎൽഎമാരുടെ കൂറുമാറലോടെ ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാർ താഴെ വീഴും എന്നാണ് സൂചന.
Discussion about this post