തിരുവനന്തപുരം : ഫെബ്രുവരി 23 മുതൽ കേരളത്തിലെ തിയേറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന തീരുമാനം തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പിൻവലിച്ചു. സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്ന് ഫിയോക് ചെയർമാനായ ദിലീപ് അറിയിച്ചു. ഫിയോക് നിലപാട് മാറ്റിയതോടെ ഉടൻതന്നെ പുതിയ മലയാള സിനിമകളുടെ റിലീസ് തുടരുന്നതാണ്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പേരിലുള്ള കണ്ടന്റ് മാസ്റ്ററിംഗ് യൂണിറ്റും അനുബന്ധ ചട്ടങ്ങളും ബാധ്യതയാവുകയാണ് എന്നാണ് നേരത്തെ ഫിയോക് വ്യക്തമാക്കിയിരുന്നത്. സിംഗിൾ സ്ക്രീൻ തീയേറ്ററുകൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും തിയേറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കിയിരുന്നു. പ്രൊജക്ടറിന്റെ വില ക്രമാതീതമായി ഉയർന്നത്, 42 ദിവസം തിയേറ്റർ പ്രദർശനം കഴിഞ്ഞിട്ടേ സിനിമകൾ ഓ ടി ടി യിൽ പ്രദർശിപ്പിക്കാവൂ എന്ന നിബന്ധന ലംഘിക്കപ്പെടുന്നത് എന്നിവ അടക്കമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഫെബ്രുവരി 23 മുതൽ പുതിയ മലയാള സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് ഫിയോക് വ്യക്തമാക്കിയിരുന്നത്.
ഫിയോകിന്റെ തീരുമാനത്തെ എതിർത്ത് നിർമ്മാതാക്കളും വിതരണക്കാരും രംഗത്തെത്തിയിരുന്നു. സംഘടനയുടെ സമര പ്രഖ്യാപനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവും ആണെന്ന് ആയിരുന്നു ഫെഫ്ക അഭിപ്രായപ്പെട്ടിരുന്നത്. ഫിയോക് നിലപാട് പുനപരിശോധിക്കണമെന്നും ഫെഫ്ക ആവശ്യപ്പെട്ടിരുന്നു.
Discussion about this post