ലഖ്‌നൗ : അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഏജൻസി സമൻസ് അയച്ചു. ഫെബ്രുവരി 29ന് നേരിട്ട് ഹാജരാകണമെന്നാണ് സിബിഐ അഖിലേഷ് യാദവിനോട് അറിയിച്ചിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ നേരിട്ട് ഹാജരായി മൊഴി നൽകുന്നതിനുള്ള CrPC യുടെ 160-ാം വകുപ്പ് പ്രകാരമാണ് അഖിലേഷ് യാദവിന് സിബിഐ സമൻസ് അയച്ചിരിക്കുന്നത്.
2012 നും 2016 നും ഇടയിൽ ഹമീർപൂർ ജില്ലയിൽ അനധികൃത ഖനനം നടത്തിയ കേസിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. ഈ കാലയളവിൽ അഖിലേഷ് യാദവ് ആയിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി. ദേശീയ ഹരിത ട്രൈബ്യൂണൽ ഈ പ്രദേശത്തെ ഖനനം നിരോധിച്ചിട്ടും അനധികൃതമായി ലൈസൻസ് പുതുക്കി നൽകിക്കൊണ്ട് സംസ്ഥാനത്തെ ധാതുക്കളുടെ മോഷണത്തിന് കൂട്ടുനിന്നു എന്നാണ് അഖിലേഷ് യാദവിനെതിരെ ആരോപണമുയർന്നിട്ടുള്ളത്.
2016ൽ അലഹബാദ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അനധികൃത ഖനനം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുക്കുന്നത്. 2013 ഫെബ്രുവരി 17ന് ഇ-ടെൻഡർ നടപടികൾ ലംഘിച്ച് അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവ് ഒറ്റ ദിവസം കൊണ്ട് 13 ഖനന പദ്ധതികൾക്ക് അനുമതി നൽകിയെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്. 2012-13 കാലഘട്ടത്തിൽ സർക്കാരിലെ ഖനന വകുപ്പ് കൈകാര്യം ചെയ്തിരുന്നതും അഖിലേഷ് യാദവ് ആയിരുന്നു.
Discussion about this post