ന്യൂഡൽഹി : പ്രതിരോധ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെ ഇന്ത്യയിൽ നിന്നും ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് അറബ് രാജ്യങ്ങൾ. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വാങ്ങാനായി നിരവധി അറബ് രാജ്യങ്ങളും വടക്കേ ആഫ്രിക്കൻ രാജ്യങ്ങളും താല്പര്യപ്പെട്ടു കൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്. വിവിധ യുദ്ധവിമാനങ്ങളിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളിൽ പതിക്കാൻ കഴിയുന്ന സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ആണ് ഇന്ത്യ സ്വന്തമായി നിർമ്മിക്കുന്ന ബ്രഹ്മോസ് മിസൈലുകൾ.
മധ്യപൂർവേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളുടെ സൈന്യങ്ങൾക്ക് സുഖോയ്-30 യുദ്ധവിമാനങ്ങൾ ആണ് ഉള്ളത്. സുഖോയ്-30 യുദ്ധവിമാനങ്ങളിൽ സ്ഥാപിക്കാൻ കഴിയുന്നവയാണ് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകൾ. അതിനാൽ തന്നെ ഈ മിസൈലുകൾക്ക് നിരവധി ആവശ്യക്കാരാണ് ഉള്ളത്. മിസൈൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട അറബ്, ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രതിനിധികൾ ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
അറബ്, ആഫ്രിക്കൻ രാജ്യങ്ങൾ കൂടാതെ ബ്രഹ്മോസ് എയ്റോസ്പേസിന് ഫിലിപ്പീൻസ് നിന്നും വലിയ ഒരു ഓർഡർ ലഭിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ബ്രഹ്മോസ് മിസൈലുകൾ ഫിലിപ്പീൻസിലേക്ക് എത്തിക്കാനുള്ള നടപടികൾ എയ്റോസ്പേസ് കേന്ദ്രം ആരംഭിക്കുന്നതാണ്. 2025ഓടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 5 ബില്യൺ ഡോളറായി ഉയർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളുടെ ഫലമാണ് ഇന്ത്യൻ പ്രതിരോധ മേഖലയിൽ ലഭിക്കുന്ന ഈ ഓർഡറുകൾ എന്ന് ബ്രഹ്മോസ് എയ്റോസ്പേസ് ചെയർമാൻ അതുൽ ഡി റാണെ വ്യക്തമാക്കി. എയർ റ്റു എയർ മിസൈലുകൾക്കൊപ്പം തന്നെ ഭൂതല മിസൈലുകളും വാങ്ങാനായി പല രാജ്യങ്ങളും മുന്നോട്ടുവരുന്നുണ്ടെന്നും മേക് ഇൻ പദ്ധതിയുടെ വിജയമാണ് ഇതെല്ലാം എന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post