ബംഗളൂരു: നിയമസഭയ്ക്കുള്ളിൽ കോൺഗ്രസ് പ്രവർത്തകർ പാകിസ്താൻ സിന്ദാബാദ് വിളിച്ച് ആഹ്ലാദ പ്രകടനം നടത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ബിജെപി. വിധാൻ സൗധയിൽ ബിജെപി എംഎൽഎമാർ പ്രതിഷേധ പ്രകടനം നടത്തി. സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും സർക്കാർ നടപടിയൊന്നും എടുത്തില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ നസീർ ഹുസൈന്റെ വിജയത്തിന് പിന്നാലെയായിരുന്നു കോൺഗ്രസ് പ്രവർത്തകർ പാകിസ്താൻ സിന്ദാബാദ് വിളിച്ചത്. സംഭവത്തിന്റെ വീഡീയോ ഇന്നലെ ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ പുറത്ത് വിട്ടിരുന്നു.
‘കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പൊളിറ്റിക്കൽ സെക്രട്ടറി കോൺഗ്രസിന്റെ നസീർ ഹുസൈൻ കർണാടകയിൽ നിന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ ഉയർന്നു. കോൺഗ്രസിന് പാകിസ്താനോടുള്ള അഭിനിവേശം അപകടകരമാണ്. ഇത് ഇന്ത്യയെ വിഭജനത്തിലേക്ക് എത്തിക്കും. ഞങ്ങൾക്ക് അത് താങ്ങാൻ കഴിയില്ല’- അമിത് മാളവ്യ എക്സിൽ കുറിച്ചു.
എന്നാൽ, പാകിസ്താൻ തങ്ങൾക്ക് ശത്രു രാജ്യമല്ലെന്നായിരുന്നു കർണാടക ബിജെപി കൗൺസിലർ ബികെ ഹരിപ്രസാദ് സംഭവത്തിൽ പ്രതികരിച്ചത്. പാകിസ്താൻ ബിജെപിക്ക് ശത്രുരാജ്യമായിരിക്കും. തങ്ങൾക്ക് അങ്ങനെയല്ല. തങ്ങൾക്ക് അതൊരു അയൽരാജ്യം മാത്രമാണെന്നാണ് കോൺഗ്രസ് നേതാവ് പ്രതികരിച്ചത്.
Discussion about this post