ന്യൂഡൽഹി : അതിർത്തി കടന്നുള്ള വിവിധ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഇന്ത്യ-ബംഗ്ലാദേശ് ഡയറക്ടർ ജനറൽമാർ ചർച്ച നടത്തും. അടുത്ത മാസം ധാക്കയിൽ വച്ചാണ് ചർച്ചകൾ നടക്കുക.
സുരക്ഷാ സേനയും ഏജൻസികളും തമ്മിൽ മികച്ച ഏകോപനം സൃഷ്ടിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും ഇരു രാജ്യങ്ങളുടെയും ഡയറക്ടർ ജനറൽമാർ അറിയിച്ചു.
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ഡയറക്ടർ ജനറൽ നിതിൻ അഗർവാളിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകൾക്കായി ബംഗ്ലാദേശിലേക്ക് പോകുന്നത്. മാർച്ച് 5 മുതൽ 9 വരെയാണ് ധാക്കയിൽ വെച്ച് ദ്വിരാഷ്ട്ര തല ചർച്ച നടത്തുന്നത്. അതിർത്തി മാനേജ്‌മെൻ്റുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്യുന്നതാണ്.
ധാക്കയിലെ പിൽഖാനയിലുള്ള ബംഗ്ലാദേശ് അതിർത്തി രക്ഷാസേനയായ ബിജിബി ആസ്ഥാനത്താണ് ചർച്ചകൾ നടക്കുക. ബിജിബി ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഷ്‌റഫുസ്സമാൻ സിദ്ദിഖി ബംഗ്ലാദേശ് പ്രതിനിധി സംഘത്തെ നയിക്കും. ഇരു രാജ്യങ്ങളിലെയും ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും മയക്കുമരുന്ന് വിരുദ്ധ ഏജൻസികളും മറ്റ് ഏജൻസികളും ചർച്ചയിൽ പങ്കെടുക്കുന്നതാണ്.
Discussion about this post