തിരുവനന്തപുരം : സർവ്വകലാശാലകളെ നിയന്ത്രിക്കുന്നതിൽ നിന്നും ഗവർണറെ ഒഴിവാക്കുന്ന സംസ്ഥാന സർക്കാരിന്റെ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിന്റെ നാലു ബില്ലുകൾ ആയിരുന്നു രാഷ്ട്രപതിക്ക് അയച്ചിരുന്നത്. ഇവയിൽ ലോകായുക്തയുമായി ബന്ധപ്പെട്ട ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടിരിക്കുന്നത്.
ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തതിനെ തുടർന്ന് കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെ ആണ് ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. 1999ൽ രാഷ്ട്രപതിയുടെ അനുമതി തേടിയ ശേഷമാണ് ലോകായുക്ത സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചിരുന്നത്. അതിനാൽ തന്നെ ഭേദഗതി വരുത്തുന്നതിനും രാഷ്ട്രപതിയുടെ അനുവാദം വേണമെന്ന് കാണിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻ ബിൽ രാഷ്ട്രപതിക്ക് അയച്ചിരുന്നത്.
എന്നാൽ സർവകലാശാലകളുടെ നിയന്ത്രണത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് രാഷ്ട്രപതി അനുമതി നൽകിയില്ല. അതിനാൽ തന്നെ സർവകലാശാലകളിലും വൈസ് ചാൻസലർമാരുടെ നിയമനത്തിലും സർക്കാരിന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുകയാണ്.
Discussion about this post