ന്യൂഡൽഹി: ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഡൽഹിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗം ചേർന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായാണ് യോഗം വിളിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ ആരംഭിച്ച യോഗം നാല് മണിക്കൂറിലേറെ നീണ്ടു .
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്ഡാവിസ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാൻ സാധ്യതയുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പ് തങ്ങളുടെ ആദ്യ പട്ടിക പുറത്തിറക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. 160 മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും എന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് 13ന് ശേഷം പ്രഖ്യാപിക്കുമെന്നാണ് വിവരം. പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കമ്മീഷൻ ഒന്നിലധികം സംസ്ഥാനങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്ന് കമ്മീഷൻ അധികൃതർ അറിയിച്ചു
Discussion about this post