ന്യൂഡൽഹി : രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിൽ പരമ്പരാഗത ‘അറ്റ് ഹോം’ സൽക്കാരം സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുൾപ്പെടെ നൂറിലധികം വി.വി.ഐ.പികളും കേന്ദ്രമന്ത്രിമാരും നയതന്ത്ര പ്രതിനിധികളും അടക്കം ആകെ 650-ഓളം വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയ പ്രമുഖരും സേനാവിഭാഗങ്ങളിലെ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളും സൽക്കാരത്തിന്റെ ഭാഗമായി രാഷ്ട്രപതി ഭവനിലെത്തിയിരുന്നു.
ചടങ്ങിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് ജമ്മു കശ്മീരിൽ നിന്നുള്ള പ്രമുഖ പാരാ-ക്രിക്കറ്റർ ആമിർ ഹുസൈൻ ലോണിന്റെ സാന്നിധ്യമായിരുന്നു. ബാല്യത്തിൽ ഇരു കൈകളും നഷ്ടപ്പെട്ടിട്ടും അസാമാന്യ നിശ്ചയദാർഢ്യത്തോടെ കാലുകളും തോളും ഉപയോഗിച്ച് പന്തെറിയുകയും ബാറ്റ് ചെയ്യുകയും ചെയ്ത് ക്രിക്കറ്റ് ലോകത്ത് അത്ഭുതം സൃഷ്ടിച്ച താരമാണ് ആമിർ. ജമ്മു കശ്മീർ പാരാ-ക്രിക്കറ്റ് ടീമിന്റെ നായകനായ അദ്ദേഹത്തിന് രാഷ്ട്രപതി ഭവനിലേക്ക് ലഭിച്ച ക്ഷണം സ്വന്തം നാട്ടിലും കായികരംഗത്തും വലിയ അഭിമാന നിമിഷമായാണ് വിലയിരുത്തപ്പെടുന്നത്.
സൽക്കാര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും ക്ഷണിതാക്കളുമായി നേരിട്ട് സംവദിക്കുകയും സ്വാതന്ത്ര്യദിനാശംസകൾ പങ്കുവെക്കുകയും ചെയ്തു. രാജ്യത്തിന്റെ വൈവിധ്യവും പ്രതിഭയും വിളിച്ചോതുന്ന ഈ സംഗമത്തിൽ കായിക, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖരും ഭാഗമായി. ചടങ്ങിന് മുന്നോടിയായി ദേശീയ യുദ്ധസ്മാരകത്തിലെത്തി രാഷ്ട്രപതി രക്തസാക്ഷികൾക്ക് പ്രണാമാർപ്പണം നടത്തുകയും ചെയ്തിരുന്നു.








