റാഞ്ചി: ഝാർഖണ്ഡിൽ വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . 35, 700 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. രാസവളം, റെയിൽ , വൈദ്യൂതി , കൽക്കരി, തുടങ്ങി നിരവധി സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ.
ഹിന്ദുസ്ഥാൻ ഉർവരക്, രാസായൻ ലിമിറ്റഡ് സിന്ദ്രി ഫെർട്ടിലൈസർ പ്ലാന്റും അദ്ദേഹം രാജ്യത്തിനായി സമർപ്പിച്ചു. 8,900 കോടിയിലേറെ ചിലവിൽ വികസിപ്പിച്ച വളം പ്ലാന്റ് യുറിയ മേഖലയിൽ സ്വയംപര്യാപ്തയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്ലാന്റ് പ്രതിവർഷം 12.7 എൽഎംടി (ലക്ഷം മെട്രിക് ടൺ) തദ്ദേശീയ യൂറിയ ഉൽപ്പാദനം നൽകും. ഇത് രാജ്യത്തിന്റെ കർഷകർക്ക് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കർഷകർക്ക് കൃഷി മെച്ചപ്പെടുത്തുന്നതിനും കുറഞ്ഞ വിലയ്ക്ക് വളം ലഭിക്കുന്നതിനും പുതിയ പദ്ധതികൾ സഹായിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിനായി സമർപ്പിക്കുന്ന മൂന്നാമത്തെ രാസവള പ്ലാന്റാണിത്.
പുതിയ പദ്ധതികളിലൂടെ ഝാർഖണ്ഡിലെ ജനങ്ങളുടെ ജീവിതം സുഖകരമാക്കും. കൂടാതെ കൂടുതൽ തൊഴിലവസരങ്ങളും സംസ്ഥാനത്ത് സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 26,000 കോടി രൂപയുടെ റെയിൽ, വൈദ്യുതി, കൽക്കരി പദ്ധതികൾക്കും പ്രധാനമന്ത്രി മോദി തുടക്കം കുറിച്ചു. മൂന്ന് ട്രെയിനുകളും പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യ്തു. ദിയോഘർ- ദിബ്രുഗഡ് ട്രെയിൻ, ടാറ്റാനഗർ- ബദാംപഹാർ മെമു, ശിവപൂരിൽ നിന്നുള്ള ചരക്ക് ട്രെയിൻ എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യ്തത്.
പിന്നീട് പശ്ചിമ ബംഗാളിലെ അരാംബാഗിൽ 7,200 കോടിയിലധികം വികസന പദ്ധതികളും അദ്ദേഹം ഉദ്ഘാടനം നിർവഹിക്കും. പൊതുപരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും.
Discussion about this post