ശ്രീനഗർ : കശ്മീരി മാദ്ധ്യമപ്രവർത്തകൻ ആസിഫ് സുൽത്താൻ വീണ്ടും അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്നും അഞ്ചുവർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ആസിഫ് സുൽത്താൻ കശ്മീരിലെ സ്വന്തം വസതിയിൽ എത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് കശ്മീർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. നിരോധിത തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന് ലോജിസ്റ്റിക് പിന്തുണ നൽകി എന്ന കേസിലാണ് കശ്മീർ പോലീസ് ആസിഫ് സുൽത്താനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
അഞ്ച് വർഷത്തോളം നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് ആസിഫ് സുൽത്താൻ കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ അംബേദ്കർ ജയിലിൽ നിന്ന് മോചിതനായിരുന്നത്. ഹിസ്ബുൾ മുജാഹിദ്ദീന് ലോജിസ്റ്റിക് പിന്തുണ നൽകിയെന്ന കുറ്റത്തിന് 2018 ഓഗസ്റ്റ് 27 ന് ആണ് ആസിഫ് സുൽത്താൻ ഉത്തർപ്രദേശിൽ അറസ്റ്റിലായിരുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരം ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾക്കെതിരെ പിന്നീട് പിഎസ്എ പ്രകാരം അധിക കുറ്റങ്ങളും ചുമത്തിയിരുന്നു. അഞ്ചുവർഷത്തെ ജയിൽവാസത്തിനുശേഷം ഈയിടെയാണ് കോടതി ഇയാൾക്ക് ജാമ്യം നൽകിയിരുന്നത്.
ശ്രീനഗറിലെ സെൻട്രൽ ജയിലിൽ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് കശ്മീർ പോലീസ് ആസിഫ് സുൽത്താനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് . യുപിഎ സെക്ഷൻ 13 പ്രകാരം ഐപിസി 147, 148, 149, 307, 336 എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. പോലീസ് സ്‌റ്റേഷനിൽ വെച്ച് ആസിഫ് സുൽത്താന് തലവേദനയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ഇപ്പോൾ എസ്എംഎച്ച്എസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post