ന്യൂഡൽഹി: ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്ന രാജ്യത്തെ 150 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സ്റ്റേഷൻ സാക്ഷ്യപത്രം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ആണ് പരിശോധനയ്ക്ക് ശേഷം സാക്ഷ്യപത്രം നൽകിയത്. കേരളത്തിൽ നിന്നുള്ള 21 റെയിൽവേ സ്റ്റേഷനുകൾക്കും അംഗീകാരമുണ്ട്.
തിരുവനന്തപുരം, വർക്കല ശിവഗിരി, കൊല്ലം, തിരുവല്ല, ചെങ്ങന്നൂർ, ആലപ്പുഴ, കരുനാഗപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം, ആലുവ, ചാലക്കുടി, കാലടി, തൃശൂർ, പാലക്കാട് ജങ്ഷൻ, ഷൊർണൂർ ജങ്ഷൻ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, കണ്ണൂർ, തലശേരി എന്നീ സ്റ്റേഷനുകളാണ് ഈറ്റ് റൈറ്റ് സ്റ്റേഷൻ സാക്ഷ്യപത്രം നേടിയ കേരളത്തിൽ നിന്നുള്ള സ്റ്റേഷനുകൾ. ഇവിടുത്തെ വൃത്തിയും ഭക്ഷണത്തിന്റെ ഗുണമേന്മയും പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് അംഗീകാരം നൽകിയത്. പ്രസ്താവനയിലൂടെയാണ് ഇക്കാര്യം എഫ്എസ്എഐ അറിയിച്ചത്.
ന്യൂഡൽഹി ആണ് എഫ്എസ്എഐയുടെ പട്ടികയിൽ ഉള്ള ആദ്യ റെയിൽവേ സ്റ്റേഷൻ. വാരാണസി , കൊൽക്കത്ത, ഉജ്ജയിനി, അയോധ്യ കന്റോൺമെന്റ്, ഹൈദരാബാദ്, ഛണ്ഡീഗഡ്, കോഴിക്കോട്, ഗുവാഹത്തി, വിശാഖപട്ടണം, ഭുവനേശ്വർ, വഡോദര, മൈസൂരു സിറ്റി, ഭോപ്പാൽ, ചെന്നൈ എന്നീ സ്റ്റേഷനുകൾക്കും അംഗീകാരമുണ്ട്. ഇവയ്‌ക്കെല്ലാം പുറമേ ആറ് മെട്രോ സ്‌റ്റേഷനുകൾക്കും ‘ഈറ്റ് റൈറ്റ് സ്റ്റേഷൻ’ സാക്ഷ്യപത്രം ലഭിച്ചു. നോയിഡ സെക്ടർ 51, കൊൽക്കത്ത എസ്പ്ലനേഡ്, ഐഐടി കാൻപുർ, ബൊട്ടാണിക്കൽ ഗാർഡൻ (നോയിഡ), നോയിഡ ഇലക്ട്രോണിക് സിറ്റി എന്നിവയ്ക്കാണ് സാക്ഷ്യപത്രം.
ഈറ്റ് റൈറ്റ് ഇന്ത്യയുടെ മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ല് ആണ് പിന്നിട്ടത് എന്ന് എഫ്എസ്എഐ അറിയിച്ചു. ദശലക്ഷ കണക്കിന് യാത്രികർക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കുന്നുണ്ട്. ഇത് റെയിൽവേ സ്‌റ്റേഷനുകളിലെ ഭക്ഷണ കച്ചവടക്കാരെയും ശക്തിപ്പെടുത്തും. ഇതുവഴി കൂടുതൽ ഉപഭോക്താക്കളെ ലഭിക്കുമെന്നും എഫ്എസ്എഐ വ്യക്തമാക്കി.
Discussion about this post