തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ശരിയായില്ല. സർക്കാരുമായോ വകുപ്പുമായോ യാതൊരു കൂടിയാലോചനകളും നടത്താതെയാണ് ഗവർണർ തീരുമാനം എടുത്തത് എന്നും ചിഞ്ചുറാണി വ്യക്തമാക്കി.
പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന ജെ എസ് സിദ്ധാർത്ഥ് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് മരിച്ച സംഭവത്തിലാണ് ഗവർണർ വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്തിരുന്നത്. സംഭവത്തിൽ ഗവർണറുടെ നടപടി അംഗീകരിക്കില്ലെന്നും ആവശ്യമായ നടപടികൾ സർവ്വകലാശാല തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി.
സർവ്വകലാശാലയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പോലീസും അന്വേഷിക്കുന്നുണ്ട്. പ്രതികളായ വിദ്യാർത്ഥികളെ മൂന്നു വർഷത്തേക്ക് ഡീ ബാർ ചെയ്തിട്ടുണ്ട്. കുട്ടികളുടെയും ഹോസ്റ്റലിന്റെയും ചുമതലയുള്ളയാൾ ഡീൻ ആണ്. അന്വേഷണവിധേയമായി ഡീനിനെ മാറ്റി നിർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നടപടികളല്ലാതെ വൈസ് ചാൻസലറെ പുറത്താക്കുന്ന നടപടി ആവശ്യമില്ല എന്നാണ് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കിയത്.
Discussion about this post