കണ്ണൂർ : കശുമാങ്ങകൾ പഴുക്കുന്ന കാലമായതോടെ മണം പിടിച്ച് കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുകയാണ്. കണ്ണൂർ മണിക്കടവ് ഗ്രാമത്തിൽ കശുമാങ്ങ പഴുക്കാൻ തുടങ്ങിയതോടെ രൂക്ഷമായ കാട്ടാന ശല്യമാണ് നേരിടുന്നത്. മണം പിടിച്ചെത്തുന്ന കാട്ടാനകൾ മേഖലയിലെ പ്രദേശങ്ങളിൽ വലിയ കൃഷിനാശം ആണ് ഉണ്ടാക്കുന്നത്.
രാത്രിയോടെ വാഴത്തോട്ടങ്ങളിൽ വന്നെത്തുന്ന കാട്ടാനകൾ വാഴകൾ കുത്തി മറിച്ചിട്ട് ഭക്ഷിച്ചശേഷം പുലർച്ചയോടെയാണ് മടങ്ങി പോകാറുള്ളത്. കർണാടക വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഗ്രാമമാണ് കണ്ണൂരിലെ മണിക്കടവ്. കർണാടക വനത്തിൽ സോളാർ വേലി ഇല്ലാത്തതാണ് ആനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങാൻ കാരണമെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.
മാസങ്ങൾക്കു മുൻപ് കണ്ണൂർ ഉളിക്കൽ ടൗണിൽ വച്ച് ഒരാളെ കൊന്ന കാട്ടാനയും ഇത്തരത്തിൽ കർണാടക വനാതിർത്തിയിലൂടെ കടന്നുവന്നതായിരുന്നു. ഈ സംഭവത്തിനുശേഷം സോളാർ വേലി സ്ഥാപിക്കാമെന്ന് കർണാടക വനം വകുപ്പ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇപ്പോൾ കശുമാങ്ങ പഴുക്കുന്ന കാലമായതോടെ ആനകൾ കൂട്ടത്തോടെയാണ് നാട്ടിലേക്ക് ഇറങ്ങിവരുന്നത്. കാട്ടാന ശല്യം രൂക്ഷമായതോടെ രാത്രിയിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് മണിക്കടവ് ഗ്രാമത്തിലെ ജനങ്ങൾ.
Discussion about this post