ബംഗളൂരു; രാമേശ്വരം കഫെയിലെ സ്‌ഫോടന പശ്ചാത്തലത്തിൽ നഗരത്തിലെങ്ങും അതീവ ജാഗ്രത. ബെംഗളൂരു വിമാനത്താവളം, വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിനു വേദിയാകുന്ന ചിന്നസ്വാമി സ്റ്റേഡിയം, കണ്ഠീരവ ഫുട്‌ബോൾ സ്റ്റേഡിയം, റെയിൽവേ സ്റ്റേഷനുകൾ, ബിഎംടിസി, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചു
സ്‌ഫോടനത്തിന്റെ ഞെട്ടലിലാണ് കഫേയിൽ സ്ഥിരം വരുന്ന ഉപഭോക്താക്കൾ. ഐടി ജീവനക്കാരുടെ പ്രിയപ്പെട്ട ഇടമായ ഇവിടെ ദിവസവും നിരവധി പേരാണ് എത്തിയിരുന്നത്. സ്‌ഫോടനസമയത്ത് കഷ്ടിച്ച് രക്ഷപ്പെട്ട ഒരു ഐടി ജീവനക്കാരന്റെ കഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ബിഹാർ സ്വദേശിയായ സോഫ്റ്റ്വെയർ എഞ്ചിനീയർ കുമാർ അലങ്ക്രിത് (24) ആണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ കഫേയിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ രക്ഷപ്പെട്ടത്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് അമ്മ വിളിച്ചത്. കോൾ എടുക്കാൻ കഫേയിൽ നിന്ന് ഇറങ്ങിയപ്പോൾ സ്‌ഫോടനം നടക്കുകയായിരുന്നു.
ഞാൻ എന്റെ ഇഡ്ലി കഴിച്ച് ദോശ കഴിക്കാൻ പോവുകയായിരുന്നു. എന്റെ അമ്മ എന്നെ ഫോണിൽ വിളിച്ചു, അവരോട് സംസാരിക്കാൻ ഞാൻ ഏകദേശം 10 മീറ്റർ മുന്നോട്ട് നടന്നു. അമ്മയുടെ ഫോൺ കോൾ എന്റെ ജീവൻ രക്ഷിച്ചു.
ദിവസം എങ്ങനെ പോകുന്നു എന്ന് അന്വേഷിക്കാനാണ് എന്റെ അമ്മ എന്നെ വിളിച്ചത്, കൂടാതെ ഞാൻ ഉച്ചഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുകയായിരുന്നു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഞാൻ 10-15 മീറ്റർ അകലെ മാറിയിരുന്നു, അത് എന്നെ രക്ഷിച്ചു. തുടക്കത്തിൽ, നാട്ടുകാരും ഞാനും പോലും ഇത് ഗ്യാസ് സിലിണ്ടർ സ്‌ഫോടനമാണെന്ന് വിശ്വസിച്ചു, പരിക്കേറ്റവരിൽ ചിലരെ സഹായിക്കാൻ ഞാൻ ഓടിയെത്തി. സംഭവത്തിന് ശേഷം ഏകദേശം 45 മിനിറ്റ് ഞാൻ അവിടെ നിന്നു. സംഭവം നടക്കുമ്പോൾ 100-150 ഓളം പേർ കഫേയിൽ ഉണ്ടായിരുന്നു. വൈകുന്നേരമാണ് ബോംബ് സ്ഫോടനമാണെന്ന് അറിഞ്ഞതെന്ന് യുവാവ് പറയുന്നു.
Discussion about this post