ന്യൂഡൽഹി : കേരള നിയമസഭ പാസാക്കിയിരുന്ന ക്ഷീര സഹകരണ സംഘം ബില്‍ രാഷ്ട്രപതി തള്ളി. ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചിരുന്ന ബില്ലുകളിൽ ഒന്നായിരുന്നു ഇത്. നേരത്തെ മറ്റു മൂന്നു ബില്ലുകൾ കൂടി രാഷ്ട്രപതി തള്ളിയിരുന്നു. മിൽമ ഭരണം സ്വന്തമാക്കുക എന്ന ലക്ഷ്യം വച്ചാണ് കേരള സർക്കാർ ക്ഷീര സഹകരണ സംഘം ബില്‍ കൊണ്ടുവന്നിരുന്നത്.
ക്ഷീരസഹകരണ സംഘങ്ങളിൽ ക്ഷീരകർഷകരുടെ പ്രതിനിധികൾക്കല്ലാതെ അഡ്‌മിനിസ്‌ട്രേറ്റർക്ക് വോട്ടവകാശം നൽകുന്നതാണ് ബിൽ. മിൽമയിലെ ഭരണം പിടിക്കുക എന്ന സിപിഎം താല്പര്യത്തെ തുടർന്നാണ് സർക്കാർ ഈ ബിൽ തയ്യാറാക്കിയിരുന്നത്. ബില്ലിൽ സർക്കാർ സൂചിപ്പിച്ചിരുന്ന വ്യവസ്ഥകളിൽ ഗവർണർക്ക് അതൃപ്തി തോന്നിയതിനെ തുടർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിൽ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചിരുന്നത്.
ക്ഷീരസഹകരണ സംഘം ബില്ലിനായി നേരത്തെ മന്ത്രി ചിഞ്ചുറാണി ഗവർണറെ കണ്ടിരുന്നു. കേരള സർക്കാർ പാസാക്കിയ 7 ബില്ലുകളാണ് ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചിരുന്നത്. ഇവയിൽ ലോകായുക്ത ബിൽ രാഷ്ട്രപതി അംഗീകരിച്ചിരുന്നു. ഇതുവരെയായി നാലു ബില്ലുകൾ രാഷ്ട്രപതി തള്ളുകയും ചെയ്തു.
Discussion about this post