തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രനടയിൽ പാമ്പുമായി യുവാവിന്റെ അഭ്യാസപ്രകടനം. കൊല്ലം സ്വദേശിയായ യുവാവാണ് ആറടി നീളമുള്ള മൂർഖൻ പാമ്പുമായി ക്ഷേത്രത്തിനു മുൻപിൽ പ്രകടനങ്ങൾ നടത്തിയത്. ചൊവ്വാഴ്ച പുലർച്ചയോടെ ആയിരുന്നു സംഭവം നടന്നത്. ഒടുവിൽ അതേ മൂർഖൻ പാമ്പിന്റെ കടിയേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി 11:00 മണിയോടെ ആയിരുന്നു ഗുരുവായൂർ ക്ഷേത്രത്തിനു സമീപം സെക്യൂരിറ്റി ജീവനക്കാർ ഒരു പാമ്പിനെ കണ്ടെത്തിയത്. വടക്കേ നടയിലെ ഗേറ്റിനു സമീപത്ത് സെക്യൂരിറ്റി ക്യാബിനടുത്ത് കണ്ട പാമ്പിനെ സെക്യൂരിറ്റി ജീവനക്കാർ ചേർന്ന് നാരായണാലയം ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓടിച്ചുവിട്ടു. ഈ സംഭവം കണ്ടു നിന്നിരുന്ന കൊല്ലം പാരിപ്പള്ളി സ്വദേശിയായ അനിൽ ഭവനിൽ സുനിൽകുമാർ എന്ന വ്യക്തി ഈ പാമ്പിനെ പിടികൂടി വീണ്ടും സെക്യൂരിറ്റി ക്യാബിന് സമീപത്തേക്ക് വരികയായിരുന്നു.
മൂർഖൻ പാമ്പുമായി സുനിൽകുമാർ അരമണിക്കൂറോളം സമയം സെക്യൂരിറ്റി ജീവനക്കാർക്ക് മുൻപിൽ നിന്ന് അഭ്യാസങ്ങൾ കാണിച്ചു. പാമ്പിനെ ഒഴിവാക്കാൻ സെക്യൂരിറ്റി ജീവനക്കാർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇയാൾ ചെവിക്കൊണ്ടില്ല. അരമണിക്കൂർ നീണ്ട അഭ്യാസത്തിന് ഒടുവിൽ പാമ്പ് ഇയാളെ കടിക്കുകയായിരുന്നു. കടിയേറ്റ ഉടൻതന്നെ ഇയാൾ പാമ്പിനെ സെക്യൂരിറ്റി ക്യാബിന് നേർക്ക് വലിച്ചെറിയുകയും ചെയ്തു.
മൂർഖൻ പാമ്പിന്റെ കടിയേറ്റ് തളർന്നുവീണ സുനിൽകുമാറിനെ ദേവസ്വം ജീവനക്കാരും ഭക്തരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ദേവസ്വം മെഡിക്കൽ സെന്ററിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പാമ്പ് പിടുത്തക്കാർ എത്തിയാണ് സെക്യൂരിറ്റി ക്യാബിനുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടിയത്. പിടികൂടിയ പാമ്പിനെ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറി.
Discussion about this post