ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ചുയരുകയാണെന്നും വരും വർഷങ്ങളിൽ 6.8 ശതമാനത്തിൽ അത് വളർന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അതായത് 2031 ഓട് കൂടി ഇന്ത്യ ഒരു ഇടത്തരം വരുമാനമുള്ള സമ്പദ് വ്യവസ്ഥയായി മാറുമെന്നും പ്രശസ്ത സാമ്പത്തിക ഏജൻസി ക്രിസിൽ പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കി.
2031 സാമ്പത്തിക വർഷത്തോടെ, ക്രിസിൽ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 4,500 ഡോളറിലെത്തും. ആയിരം മുതൽ 4000 ഡോളർ വരെ പ്രതിശീർഷ വരുമാനം ഉള്ള രാജ്യങ്ങളെയാണ് താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾ എന്ന് വിളിക്കുന്നത്. നിലവിൽ ഇന്ത്യ ആ നിർവചനത്തിന്റെ ഉള്ളിലാണുള്ളത്. ലോകബാങ്ക് നിർവചനം പ്രകാരം 4,000-12,000 ഡോളർ വരെ പ്രതിശീർഷ വരുമാനം ഉള്ള രാജ്യങ്ങളെയാണ് ഉയർന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾ എന്ന് വിളിക്കുന്നത്. 4500 ഡോളർ പ്രതിശീർഷ വരുമാനം 2031 ൽ കൈവരിക്കുന്നതോടെ ഇന്ത്യ ഈ മാനദണ്ഡ പ്രകാരം ഉയർന്ന ഇടത്തരം വരുമാനം ഉള്ള രാജ്യങ്ങളുടെ പരിധിയിൽ കടക്കും.
ആഭ്യന്തര പരിഷ്കാരങ്ങളുടെയും മറ്റ് ബാഹ്യ ഘടകങ്ങളുടെയും കാഴ്ചപ്പാടിലാണ് ഈ പ്രവചനം ഇപ്പോൾ ക്രിസിൽ നടത്തിയിരിക്കുന്നത്. എന്നാൽ ഈ പ്രവചനങ്ങളെ പോലും മറികടന്നു കൊണ്ടുള്ള കുതിപ്പ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നടത്താനുള്ള സാധ്യതകളെയും ക്രിസിൽ എടുത്തു കാട്ടുന്നുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ എന്ന കുതിപ്പിലേക്കുള്ള യാത്രയിൽ അതിനുള്ള സാധ്യതയാണ് അവർ കാണുന്നത്.
2025 മുതൽ 2031 വരെയുള്ള അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 5 ട്രില്യൺ ഡോളർ കവിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, എന്നാൽ ഇത് 7 ട്രില്യൺ ഡോളറിലേക്ക് അടുക്കാനും സാധ്യതയുണ്ട് . അടുത്ത ഏഴ് വർഷത്തിനുള്ളിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ ഇന്ത്യ ലക്ഷ്യമിടുന്നതിനാൽ നിലവിൽ പ്രവചിക്കപ്പെടുന്ന അതിൻ്റെ വളർച്ചാ സാധ്യതകളെ മറികടക്കാൻ ഇന്ത്യക്ക് കഴിയുമെന്നും റേറ്റിംഗ് ഏജൻസി വ്യക്തമാക്കി.
Discussion about this post