ജയ്പൂർ:രാജസ്ഥാനിൽ അതിർത്തിവഴി നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ വധിച്ച് ബിഎസ്എഫ്. ശ്രീഗംഗാനഗറിലെ സുന്ദർപുരയിൽ ആയിരുന്നു സംഭവം. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു.
രാത്രി 12.30 ഓടെയായിരുന്നു സംഭവം. ഈ സമയം അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം പട്രോളിംഗ് നടത്തുകയായിരുന്നു ബിഎസ്എഫ്. ഇതിനിടെ അതിർത്തി വേലി വഴി മേഖലയിലേക്ക് ഭീകരൻ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഇയാളെ പിടികൂടാൻ ബിഎസ്എഫ് ശ്രമിച്ചു. എന്നാൽ ബിഎസ്എഫ് സേനാംഗങ്ങൾക്ക് നേരെ ഭീകരൻ വെടിയുതിർക്കുകയായിരുന്നു.
ഇതോടെ ബിഎസ്എഫും ശക്തമായി തിരിച്ചടിച്ചു. ഇതിൽ ഭീകരന് സാരമായി പരിക്കേൽക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ഇയാൾ മരിച്ചു. സംഭവ ശേഷം നടത്തിയ ദേഹപരിശോധനയിൽ ഇയാളിൽ നിന്നും രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഇത് ബിഎസ്എഫ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇയാളുടെ മൃതദേഹം നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് കൈമാറുമെന്ന് ബിഎസ്എഫ് വ്യക്തമാക്കി.
Discussion about this post