ഇന്ത്യൻ പ്രവാസികൾക്ക് ഇനി യുഎഇ കൂടുതൽ സുരക്ഷിതമാകും. ഇന്ത്യൻ പ്രവാസികൾക്കായി യുഎഇ പ്രത്യേകം പ്രഖ്യാപിച്ച പുതിയ ഇൻഷൂറൻസ് പ്ലാൻ ആരംഭിച്ചു. ടെക്‌നിക്കൽ ജോലിക്കാർ ഉൾപ്പെടുന്ന ബ്ലൂ-കോളർ ഇന്ത്യൻ പ്രവാസികൾക്കുള്ള ലൈഫ് പ്രൊട്ടക്ഷൻ എന്ന പുതിയ പദ്ധതി ദുബായിലുള്ള ഇന്ത്യൻ കോൺസുലേറ്റാണ് പ്രഖ്യാപിച്ചത്. പ്രവാസ ജീവിതത്തിനിടെ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പദ്ധതി. 37 ദിർഹം മുതൽ 72 ദിർഹം വരെ വാർഷിക പ്രീമിയം നൽകി പദ്ധതിയിൽ അംഗമാകാം. 37 ദിർഹം പ്രീമിയം അടക്കുന്നവർക്ക് 35,000 ദിർഹവും 50 ദിർഹം പ്രീമിയം അടക്കുന്നവർക്ക് 50,000 ദിർഹവും ആനുകൂല്യം ലഭിക്കും.
2022ൽ കോൺസുലേറ്റിൽ ആകെ 1,750 പേർ മരിച്ചതായാണ് കണക്കുകൾ. അതിൽ 1,100 ഓളം തൊഴിലാളികളാണ്. കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരുടെ 1513 മരണങ്ങളിൽ 90 ശതമാനവും സ്വാഭാവിക മരണമായിരുന്നുവെന്ന് കോൺസുൽ ജനറൽ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പല കമ്പനികളും ആരോഗ്യ ഇൻഷുറൻസും ജോലി സംബന്ധമായ പരിക്കുകൾക്കും മരണങ്ങൾക്കും നഷ്ടപരിഹാരം നൽകുമ്പോൾ, ജീവനക്കാരുടെ സ്വാഭാവിക മരണങ്ങളിൽ നിർബന്ധിത പരിരക്ഷ നൽകുന്നില്ല. ഇതോടെ പല തൊഴിലാളികളുടെ കുടുംബങ്ങളും പ്രവാസി മരണപ്പെട്ടാൽ സ്വദേശത്തേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ചിലവ് പോലും കണ്ടെത്താനാകെ വിഷമിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു.
ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ്, ബ്ലൂ കോളർ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ യുഎഇ കമ്പനികളും രണ്ട് ഇൻഷുറൻസ് സേവന ദാതാക്കളുമായി ചേർന്നുള്ള ഇൻഷൂറൻസ് പദ്ധതിക്ക് ഇന്ത്യൻ കോൺസുലേറ്റ് മുൻകൈ എടുത്തത്. 18 നും 70 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് 37 ദിർഹം മുതൽ 72 ദിർഹം വരെയുള്ള വാർഷിക പ്രീമിയങ്ങളിൽ ഇൻഷുറൻസ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അപകടം മൂലമോ സ്വാഭാവിക കാരണങ്ങളാലോ ഒരു തൊഴിലാളി മരിക്കുകയാണെങ്കിൽ, തിരഞ്ഞെടുത്ത പ്രീമിയം അനുസരിച്ച് ഗുണഭോക്താക്കൾക്ക് 35,000 ദിർഹം മുതൽ 75,000 ദിർഹം വരെ നഷ്ടപരിഹാരം ലഭിക്കും. ഇൻഷ്വർ ചെയ്ത ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 12,000 ദിർഹം കവറേജും പ്ലാൻ നൽകുന്നു.
Discussion about this post