ന്യൂഡൽഹി: ഇന്ത്യയിൽ തുടക്കമിടുന്ന 112 ദേശീയപാത പദ്ധതികൾ രാജ്യത്തിന്റെ സാമ്പത്തീക അഭിവൃദ്ധിയിലേക്കുള്ള ചവിട്ടുപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ അടുത്ത തലമുറയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുവാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുഗ്രാമിലെ ദ്വാരക എക്‌സ്പ്രസ് വേ ഉദ്ഘാടനത്തിന് മുന്നോടിയായി എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
‘രാജ്യത്തിന് ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. പല സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 112 ഓളം ദേശീയപാത വികസന പദ്ധതികൾ ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഈ ദേശീയപാതാ വികസന പദ്ധതികൾ രാജ്യത്തിന്റെ സാമ്പത്തീക വളർച്ചക്കും അടുത്ത തലമുറയ്ക്കായുള്ള അടിസ്ഥാന വികസങ്ങൾക്കുമുള്ള ചവിട്ടുപടിയാണ്’- അദ്ദേഹം എക്‌സിൽ കുറിച്ചു.
ഒരു ലക്ഷം കോടിയോളം ചിലവ് വരുന്ന രാജ്യം മുഴുവൻ വ്യാപിച്ചു കിടക്കുന്ന 112 ദേശീയപാതാ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് അടിത്തറ പാകുക. ആദ്യത്തെ എലവേറ്റഡ് ഹൈവേ ആയ ദ്വാരക എക്‌സ്പ്രസ് വേ സാക്ഷാത്കരിക്കുന്നതോടെ ഡൽഹിയിൽ നിന്നും ഗുരുഗ്രാമിലേക്കുള്ള വാഹനയാത്ര സുഗമമാകും. ഹരിയാന സെക്ഷന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നിർവഹിച്ചത്. 4100 കോടി രൂപ ചലവിട്ടാണ് ഹരിയാന സെക്ഷന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. എക്‌സ്പ്രസ് വേയുടെ 19 കിലോമീറ്റർ ദൂരമാണ് ഹരിയാന സെക്ഷനിൽ ഉള്ളത്. ബാക്കിയുള്ള ഭാഗങ്ങളിലെ എക്‌സ്പ്രസ് വേയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
Discussion about this post