ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി കസ്റ്റഡിയിൽ. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ എൻഐഎ ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഷാബ്ബിർ എന്നാണ് പിടിയിലായ ആളുടെ പേര്. ഇയാളെ കർണാടകയിലെ ബെല്ലാരിയിൽ നിന്നുമാണ് പിടികൂടിയത്. ഷാബ്ബിറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം എൻഐഎ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.
മാർച്ച് ഒന്നിനായിരുന്നു രാമേശ്വരം കഫേയിൽ സ്‌ഫോടനം ഉണ്ടായത്. ആദ്യം സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള സ്‌ഫോടനമാണെന്ന് കരുതിയെങ്കിലും പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ ഭീകരാക്രമണം ആണെന്ന് വ്യക്തമാകുകയായിരുന്നു.
ആദ്യം ലോക്കൽ പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ ഭീകരബന്ധം സ്ഥിരീകരിച്ചതോടെ കേസ് എൻഐഎയ്ക്ക് വിടുകയായിരുന്നു. കഫേയിൽ നിന്നും അനുബന്ധ പ്രദേശങ്ങളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ മാത്രമായിരുന്നു എൻഐഎ സംഘത്തിന്റെ പക്കൽ ആകെയുണ്ടായിരുന്ന തെളിവ്. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം.
Discussion about this post