ബംഗളൂരൂ: വിദേശവനിതയെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഹോട്ടൽ ജീവനക്കാരാണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അസം സ്വദേശികളായ അമൃത് സോന , റോബർട്ട് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉസ്ബെക്കിസ്ഥാൻ സ്വദേശിയായ സറീനയാണ് കൊല്ലപ്പെട്ടത്. ശേഷാദ്രിപുരം ഏരിയയിലെ ജഗദീഷ് ഹോട്ടലിലായിരുന്നു സംഭവം നടന്നത്.
യുവതിയുടെ മുറിയിൽ നിന്ന് ഐഫോണും പണവും കാണാതായിരുന്നു. ഇവരിൽ നിന്ന് ഇവയെല്ലാം പോലീസ് കണ്ടെടുക്കുകയും ചെയ്തു. മോഷണം ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പറഞ്ഞു. യുവതിയുടെ കൈയിൽ ധാരാളം പണമുണ്ടാകും എന്നാണ് വിചാരിച്ചിരുന്നത്. പെട്ടെന്ന് തന്നെ പണക്കാരാവാം എന്നാണ് വിചാരിച്ചത് എന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. നാല് ദിവസം മുൻപാണ് ടൂറിസ്റ്റ് വിസയിൽ സറീന ബംഗളൂരുവിൽ എത്തിയത്. യുവതിയെ മുറിക്ക് പുറത്തുകാണാത്തതിനാൽ ജീവനക്കാർ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ജീവനക്കാരൻ മാസ്റ്റർ താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. തുടർന്ന് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ശ്വാസം മുട്ടിയുള്ള മരണമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു.
Discussion about this post