കോഴിക്കോട്: പേരാമ്പ്ര സേദേശി അനുവിന്റെ കൊലപ്പെടുത്തിയ പ്രതി മുജീബ് റഹ്‌മാനെതിരെ കൂടുതൽ വെളിപ്പെടുത്തൽ. മുജീബ് റഹ്‌മാൻ ബലാത്സംഗത്തിനിരയാക്കിയ മുത്തേരി ബലാത്സംഗ കേസിലെ അതിജീവിതയാണ് പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. താൻ നേരിട്ടത് ക്രൂരമായ പീഡനമാണ്. മുജീബ് റഹ്‌മാനെ തൂക്കി കൊല്ലണം. അന്ന് അയാൾക്ക് തക്ക ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ അനു മരിക്കില്ലായിരുന്നുമെന്നും അതിജീവിത വെളിപ്പെടുത്തി.
തനിക്ക് ഇതുവരെയും നീതി കിട്ടിയിട്ടില്ല. ക്രൂരമായ പീഡനമാണ് താൻ നേരിട്ടത്. മുഖത്ത് എന്തോ മണപ്പിച്ച ശേഷമാണ് ബലാത്സംഗം ചെയ്തത്. എന്നാൽ, അത് പറയേണ്ടെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. അന്ന് മുജീബ് റഹ്‌മാന് ഉചിതമായ ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ ഇന്ന് അനു മരിക്കില്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി.
വയോധികയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് പണം കവർന്ന മുത്തേരി ബലാത്സംഗ കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് മുജീബ് റഹ്‌മാൻ. 2020ലാണ് കേസിനാസ്പദമായ സംഭവം. മോഷ്ടിച്ച ഓട്ടോറിക്ഷയുമായി എത്തിയ പ്രതി വയോധികയെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം ആഭരണങ്ങൾ കവർന്ന് കടന്നു കളയുകയായിരുന്നു.
പിന്നീട് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇയാൾ പിടിയിലായെങ്കിലും മതിയായ ശിക്ഷ വാങ്ങിക്കൊടുക്കാൻ അന്വേഷണ സംഘത്തിനായില്ല. കുറ്റപത്രം വേഗത്തിൽ തന്നെ സമർപ്പിച്ചെങ്കിലും വിചാരണ വൈകിയതിനാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Discussion about this post