കർണാടകയിൽ രണ്ട് ഘട്ടമായാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ 26ന് ആദ്യഘട്ടവും മെയ് 7ന് രണ്ടാംഘട്ട വോട്ടെടുപ്പും അരങ്ങേറും. ഇതിൽ രണ്ടാംഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോകുന്ന ഷിമോഗ ലോക്സഭാ മണ്ഡലത്തിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകനും സിറ്റിംഗ് എംപിയുമായ ബി വൈ രാഘവേന്ദ്രയാണ് ഇത്തവണയും ഷിമോഗയിലെ ബിജെപി സ്ഥാനാർത്ഥി.
രാഘവേന്ദ്രയുടെ എതിരാളിയായി കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നത് ഗീത ശിവരാജ്കുമാറാണ്.
ഗീത ചില്ലറക്കാരിയല്ല. കന്നഡ സിനിമയിലെ സൂപ്പർ സ്റ്റാറും ഇതിഹാസ നടനായ രാജ്കുമാറിന്റെ മകനുമായ ശിവരാജ്കുമാറിന്റെ ഭാര്യയാണ് ഗീത. തീർന്നില്ല, കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എസ് ബംഗാരപ്പയുടെ മകൾ കൂടിയാണ് ഗീത ശിവരാജ് കുമാർ. ഗീതയുടെ അച്ഛൻ എസ് ബംഗാരപ്പ ഷിമോഗ മണ്ഡലത്തിൽ നിന്ന് മുൻപ് വിജയിച്ചിട്ടുണ്ട്.
ഷിമോഗ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ബി വൈ രാഘവേന്ദ്ര നാലാം വിജയമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. 2009ൽ എസ് ബംഗാരപ്പയെ 52,893 വോട്ടുകൾക്ക് തോൽപ്പിച്ചാണ് രാഘവേന്ദ്ര ഷിമോഗയിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷിമോഗയിൽ കൂറ്റൻ ജയമാണ് ബിജെപി നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന എസ് മധു ബംഗാരപ്പയെ രണ്ട് ലക്ഷത്തിൽ അധികം വോട്ടുകൾക്കാണ് ബി വൈ രാഘവേന്ദ്ര തറപ്പറ്റിച്ചത്.
നിലവിൽ സിദ്ധരാമയ്യ സർക്കാരിൽ മന്ത്രി സ്ഥാനം വഹിക്കുന്ന മധു ബംഗാരപ്പയുടെ സഹോദരിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഗീത ശിവരാജ്കുമാർ. രാജ്കുമാർ കുടുംബത്തിന് കർണാടകയിലുള്ള സ്വാധീനം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഗീത. കന്നഡ സൂപ്പർ താരവും ഗീതയുടെ ഭർത്താവുമായ ശിവരാജ്കുമാർ ഷിമോഗയിൽ കോൺഗ്രസിനായി പ്രചാരണത്തിന് ഇറങ്ങും. കന്നഡ സിനിമാ രംഗത്തെ പല പ്രമുഖരും ശിവണ്ണയുടെ ഭാര്യയുടെ പ്രചാരണത്തിനായി എത്തുമെന്നാണ് റിപ്പോർട്ട്.
എന്നാൽ, കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി ഷിമോഗ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി സ്ഥാനാർത്ഥി ബി വൈ രാഘവേന്ദ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാനത്തുള്ള വലിയ സ്വീകാര്യതയും അനുകൂല ഘടകമായി രാഘവേന്ദ്ര വിലയിരുത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ മത്സരിച്ചിരുന്ന ജെഡിഎസ് എൻഡിഎ പാളയത്തിൽ എത്തിയതും ഗുണമാകും.
എട്ട് നിയമസഭാ മണ്ഡലങ്ങൾ അടങ്ങിയതാണ് ഷിമോഗ ലോക്സഭാ സീറ്റ്. ഷിമോഗ ജില്ലയിലെ എഴ് നിയമസഭാ മണ്ഡലങ്ങൾക്കൊപ്പം, ഉഡുപ്പി ജില്ലയിലെ ബൈന്ദൂരും ഷിമോഗ ലോക്സഭാ മണ്ഡലത്തിൽ വരും. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് കർണാടകയിൽ അധികാരത്തിലേറിയെങ്കിലും ഷിമോഗയിൽ ബിജെപി പിടിച്ചു നിന്നിരുന്നു. ഷിമോഗ ലോക്സഭാ സീറ്റിൽ ഉൾപ്പെടുന്ന 8 നിയമസഭാ മണ്ഡലങ്ങളിൽ നാലിലും വിജയിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. കോൺഗ്രസ് മൂന്നിടത്തും ജെഡിഎസ് ഒരു സീറ്റിലുമാണ് വിജയിച്ചത്.
Discussion about this post