തൃശ്ശൂർ : വെയിലത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ പൊട്ടിത്തെറി. പൊട്ടിത്തെറിയിൽ കാറിന്റെ ചില്ല് അടക്കം തകർന്നു. കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന പെർഫ്യൂം കുപ്പിയാണ് പൊട്ടിത്തെറിച്ചത്. കാറിലെ ദുർഗന്ധം അകറ്റാനായി സൂക്ഷിക്കുന്ന പെർഫ്യൂംകുപ്പി നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലത്ത് സൂക്ഷിച്ചതാണ് പൊട്ടിത്തെറിക്ക് കാരണമായത്.
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് പൊട്ടിത്തെറി ഉണ്ടായത്. പെർഫ്യൂം പോലെയുള്ള പല വസ്തുക്കളും പെട്രോളിയം ബേസിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളവയാണ്. ഇത്തരം വസ്തുക്കൾ നേരിട്ട് വെയിൽ കൊണ്ട് ചൂടാകുമ്പോൾ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളവയാണ്.
പെർഫ്യൂം കുപ്പികൾ പോലെ തന്നെ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള മറ്റു വസ്തുക്കളാണ് ബാറ്ററികൾ, ലൈറ്ററുകൾ, കാനുകളിൽ സൂക്ഷിക്കുന്ന ഡ്രിങ്കുകൾ, സ്പ്രേ ഡിസ്പെൻസറുകൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, കണ്ണാടികൾ എന്നിവയെല്ലാം. ഇത്തരം വസ്തുക്കൾ ഒരിക്കലും കാറിനുള്ളിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ഭാഗത്ത് അധിക സമയം സൂക്ഷിക്കരുതെന്നാണ് ദുരന്തനിവാരണ സേന അടക്കം മുന്നറിയിപ്പ് നൽകുന്നത്.








